Sunday, 5 March 2017 - 22 comments

ലിഫ്റ്റ്‌



ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതം.

നല്ല മഴയിലേക്കാണന്ന്  നേരം പുലർന്നത്. നല്ല തണുപ്പും പിന്നെ കമ്പിളി പുതപ്പും മൂടി, നല്ല സുഖമായുള്ള ഉറക്കം. ജനലിലൂടെ സൂര്യൻ വന്നു കണ്ണിൽ കുത്തിയപ്പോളാണ് ഉറക്കം ഞെട്ടിയുണർന്നത്. ടൈംപീസ് പത്തു മണിയായെന്ന കാര്യം കാതടിപ്പിക്കുന്ന ശബ്ദത്തോടെ വിളിച്ചറിയിച്ചു കൊണ്ടേയിരിക്കുന്നു.

                                ജനലിലൂടെ വരുന്ന നേർത്ത വെളിച്ചം പോലും ഇപ്പോളെന്നെ അസ്വസ്ഥനാക്കുന്നു.  ഇരുട്ടിനെയും നിശബ്ദതയേയും എന്തോ ഞാൻ വല്ലാതെ ഇഷ്‌ട്ടപെട്ടു തുടങ്ങിയിരിക്കുന്നു. കുറച്ചു നേരം കൂടി കിടക്കണമെന്നു ശരീരം ആഗ്രഹിക്കുന്നുണ്ടെങ്കിലും , മനസ്സിൻറെ ഒരു കോണിൽ തളച്ചിട്ട ചിന്തകൾ ഇന്ന് വീണ്ടും ഉണർന്നിരിക്കുന്നു. അസ്വസ്ഥ ചിന്തകൾ മനസ്സിനെ വേട്ടയാടുന്നു. എന്താണോ മറക്കാൻ ശ്രമിക്കുന്നത്, അത് വീണ്ടും ഓർക്കുവാൻ തുടങ്ങിയിരിക്കുന്നു.

ചില ഓർമ്മകൾ അങ്ങിനെയാണ്. മനസ്സിനെ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പിന്നോക്കം പായിക്കും. ജീവിതത്തിൽ ചില മോശം സമയം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. ഇത് എൻറെ മോശം സമയങ്ങളിൽ ഒന്നാണ്. ഒന്നാലോചിച്ചാൽ , ജീവിതത്തിലെ ഏറ്റവും മോശം സമയം എന്നൊക്കെ കരുതിയിരുന്നത് അത്രക്കൊന്നും പരിക്കുകൾ പറ്റിയവ ആയിരുന്നില്ല. ജീവിതത്തെ ഒന്ന് കൂടി നന്നായി കൈകാര്യം ചെയ്യാൻ പഠിപ്പിച്ചിട്ടു അവയെല്ലാം കടന്നു പോവുകയായിരുന്നു. ഇത്തരം ചിന്തകൾ മാനസിക നില തന്നെ താളം തെറ്റും എന്ന അവസ്ഥ വന്നപ്പോളാണ് പുറത്തേക്കിറങ്ങുവാൻ തീരുമാനിച്ചത്.

എന്ത് ചെയ്യണം? എങ്ങോട്ടു പോകണം? എന്ന ഒരു ലക്ഷ്യവുമില്ലാതെ ചിന്തകൾ ചരട് പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങി.

മുറിയിൽ അടച്ചിരുന്നു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയപ്പോളാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ജീവിതം വിരസം എന്ന് തോന്നുമ്പോൾ നഗരത്തിലെ തിരക്കൊഴിഞ്ഞ വഴികളിൽ കൂടി ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു തിരിയുക എന്നത് എന്റെ മറ്റൊരു ഭ്രാന്താണ്. ഒഴിവു ദിനം ആയതിനാൽ ആകണം, തെരുവെല്ലാം ആളൊഴിഞ്ഞിരിക്കുന്നു.

തണുത്ത കാറ്റടിക്കുന്നുണ്ട്. പുറത്ത് ചിണുങ്ങി പെയ്യുന്ന മഴ ഇടക്ക് സൈഡ് ഗ്ളാസിലേക്ക് ചിതറി വീഴുന്നുണ്ട്. നഗരത്തിൽ നിന്ന് മാറി ഡിസർട്ട് ഏരിയയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോളാണ് അപ്രതീക്ഷിതമായൊരാൾ പ്രത്യക്ഷപ്പെട്ടത്. 

ലിഫ്റ്റ് ചോദിച്ചു വഴിയരികിൽ നിൽക്കുന്നൊരാൾ.

കാണാത്ത മട്ടിൽ പോകുവാനായി ഞാൻ ആക്‌സിലേറ്ററിൽ കാൽ അമർത്തിയെങ്കിലും, ഒരു കഥാപാത്രത്തെ കിട്ടിയ സന്തോഷത്തിൽ എന്നിലെ ഉറങ്ങി കിടന്ന കഥാകൃത്ത് ആക്‌സിലേറ്ററിൽ നിന്നും കാലെടുത്തു പതുക്കെ  ബ്രേക്കിൽ ചവിട്ടി.

എൻറെ നോട്ടത്തിന്റെ അർഥം പറയാതെ തന്നെ അയാൾക്ക് മനസ്സിലായിരുന്നു. തന്റെ മുഖത്തെ മഴത്തുള്ളികൾ ഒപ്പിക്കൊണ്ടയാൾ അകത്ത് കയറി. 

ഒറ്റ നോട്ടത്തിൽ ഇന്ത്യക്കാരൻ ആണെന്ന് മനസ്സിലായി. ഉയരം കുറഞ്ഞു തനി നാടനായ ഒരാൾ.

സ്വതവേ ഞാൻ ഒരു സംസാര പ്രിയനല്ല. പക്ഷെ നല്ലൊരു കേൾവിക്കാരൻ ആണെന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അത്രക്കൊന്നും സംസാരിക്കുന്ന പ്രകൃതക്കാരൻ ആയിരുന്നില്ല അയാളും . ഒരു പരുക്കൻ. സകലത്തിനോടും ദേഷ്യമാണെന്ന മുഖ ഭാവം.

കനത്ത നിശബ്ദത. വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷം.

പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ലാത്തവരെ പോലെ ഞങ്ങൾ പരസ്പരം നോക്കി. ആര് തുടങ്ങും എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

" എത്ര നേരമായി സുഹൃത്തെ ഞാനീ വഴി വക്കിൽ ലിഫ്റ്റ് ചോദിച്ചു നിൽക്കുവാൻ തുടങ്ങിയിട്ട്. ആരും കണ്ടതായി പോലും ഭാവിച്ചില്ല. "

സംഭാഷണത്തിലേക്കു ഇറങ്ങി വരാൻ അയാൾ എനിക്ക് മുന്നിലൊരു പാലമിട്ടു. മലയാളവും തമിഴും ഇട കലർന്ന സംസാര രീതി.

സെന്തിൽ. അതാണയാളുടെ പേര്. അൽപ്പം ദൂരെയാണ് താമസം. 25 വയസ്സിൽ ഇവിടെ വന്നു. പത്ത് വർഷമായി ഒരേ കോഫി ഷോപ്പിൽ ജോലി ചെയ്യുന്നു.

യാത്ര തുടങ്ങി സമയമേറെ ആയെങ്കിലും ഇപ്പോളും രണ്ടാളും മൗനത്തിന്റെ വാല്മീകത്തിൽ തന്നെ. ഇടക്ക് അയാൾ അവിടെയുണ്ടോ എന്ന് പോലും സംശയിച്ചു പോയി.നിശബ്ദതയെ കീറി മുറിച്ചു കൊണ്ടാണ് അയാളുടെ ഫോൺ ശബ്‌ദിച്ചത്. പൊടുന്നനെ നിലക്കുകയും ചെയ്തു.

" എനിക്കൊരു കാൾ ചെയ്യണം. ഫോൺ ഒന്ന് തരാമോ? "
എന്റെ മൗനം അനുവാദമായി എടുത്തയാൾ ഫോണെടുത്തു.

ഫോൺ വിളിച്ചയാളെ കണക്കറ്റു ചീത്ത വിളിക്കാൻ തുടങ്ങി. വിളിച്ച വ്യക്തി മുന്നിലുണ്ടെന്ന രീതിയിൽ വിരലെല്ലാം ചൂണ്ടി അടിക്കാൻ ഓങ്ങിയാണ് സംസാരം.

ഓരോ മനുഷ്യന്റെ ഉള്ളിലും അനേകായിരം കഥകൾ ഉറങ്ങി കിടക്കുന്നുണ്ടാകും. എന്തായിരിക്കും അയാളുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്? മനസ്സിൽ ആകാംഷ നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ. എന്റെ ചിന്തകൾ കാട് കയറി.

ഈ ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ എനിക്കിനി സമാധാനമില്ല. അത് കണ്ടെത്തുക തന്നെ. ഒരു കഥാപാത്രത്തെ കിട്ടിയ സന്തോഷത്തിൽ ഞാൻ അടുത്ത് കൂടി. സെന്തിലിനെ കുറിച്ച് കൂടുതൽ അറിയാനൊരു ശ്രമം ഞാൻ നടത്തി നോക്കി.
എന്താണ് നിങ്ങൾക്ക്‌  സംഭവിച്ചത്?

ചോദ്യത്തിന് ഉത്തരം പറയാതെ സിഗരറ്റ് പുക ആസ്വദിച്ചു വലിച്ചു കൊണ്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു. കാറ്റിൽ പാറി പറക്കുന്ന ചെമ്പൻ മുടി അവൻ തന്റെ കൈകൾ കൊണ്ട് ഒതുക്കി വെച്ചു. കുറച്ചു നേരം ഒന്നും പറയാതെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്നു.

" ചിലപ്പോളെല്ലാം തോറ്റു കൊടുക്കൽ ജീവിതത്തിൽ അനിവാര്യമാണ്. ആ തോൽവിയിലാണ് നമ്മുടെ മനസ്സാക്ഷിയുടെ ജയം. അല്ലെങ്കിലും അർത്ഥമില്ലാത്ത ജീവിതത്തിനു പിറകെ പാഞ്ഞിട്ടു എന്ത് കിട്ടാനാണ് മാഷേ? "

എന്നോടെന്തോ തുറന്നു പറയാനുള്ള വെമ്പൽ അയാളിൽ ചിറകു കുടയുന്നതായി എനിക്ക് തോന്നി. അയാൾ അനുഭവ കഥയുടെ ചുരുളുകൾ അഴിക്കുകയാണ്.

" ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ച് വിശ്വസിച്ചു കൂട. ഇത് വഞ്ചനയുടെ ലോകമാണ്. എല്ലാം ഒരു തരം അഭിനയം. മടുത്തു മാഷേ.. "

പരിഭവവും നേരിയ നിരാശയും ആ സ്വരത്തിൽ ഉണ്ടായിരുന്നു. ജീവിതം,അതവരെ വല്ലാതെ വേദനിപ്പിച്ചുവെന്നു വാക്കുകൾക്കു മുൻപേ അവരുടെ കണ്ണുകൾ പറഞ്ഞു. ആ കണ്ണുകളിൽ നീര് പൊടിയുന്നുണ്ടോ എന്ന് തോന്നിയത് കൊണ്ടാവണം പിന്നീട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല. 

എല്ലാ സന്തോഷങ്ങൾക്കും എന്നത് പോലെ ദുഖങ്ങൾക്കും ഒരു എക്സ്പയറി ഡേറ്റ് ഉണ്ടാകും. എല്ലാം ശെരിയാകും.

പെട്ടെന്ന് തോന്നിയത് അങ്ങിനെ പറഞ്ഞു രക്ഷപ്പെടാനാണ്.
പിന്നെ സംസാരങ്ങളൊന്നുമുണ്ടായില്ല. രണ്ടു പേരും അവരവരുടേതായ മനോരാജ്യത്തിൽ മുഴുകി ഇരുന്നു. 

മഴത്തുള്ളികളെ കീറി മുറിച്ചു അതി വേഗത്തിൽ വാഹനം മുന്നോട്ടു നീങ്ങുകയാണ്. മനസ്സിലെ ചിന്തകളും ദൃശ്യങ്ങളും അതിനേക്കാളേറെ വേഗതയിൽ നീങ്ങി കൊണ്ടിരുന്നു. പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ നഗരത്തിൽ എത്തിയത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി. കാറിൽ നിന്നിറങ്ങി ആൾകൂട്ടത്തിൽ അലിഞ്ഞു ചേരുന്നതും നോക്കി ഞാൻ അൽപ്പനേരം അവിടെ തന്നെ നിന്നു.

ഒരു ഒന്നൊന്നര കിലോമീറ്റർ മുന്നോട്ടു പോയിക്കാണും, പുറത്തെ ചാറ്റൽ മഴ അപ്പോളേക്കും ശക്തിയായി പെയ്തു തുടങ്ങിയിരുന്നു. റോഡിലെ ട്രാഫിക്കുകൾ ഓരോന്നും ആസ്വദിച്ചു തന്നെ ഞാൻ മുന്നോട്ടു നീങ്ങി. ഇനിയും ഏറെ ദൂരമുണ്ട് റൂമിലെത്താൻ. സിഗ്നലിലെ ബോറടി മാറ്റാൻ ഫോണിനായി തിരഞ്ഞു നോക്കിയെങ്കിലും, ഫോൺ ഇരുന്നിടം ശൂന്യമായിരുന്നു.

സെന്തിൽ അർദ്ധോക്തിയിൽ നിർത്തിയ അവസാന വാചകം പക്ഷെ അപ്പോളും കടന്നൽ പോലെ മനസ്സിനകത്ത് മൂളികൊണ്ടിരുന്നു.    
Thursday, 22 December 2016 - 10 comments

കൈസാ ഭായ്.



വളരെ സാധാരണപെട്ട ഒരു പ്രഭാതമായിരുന്നു അത്. പതിവ് പോലെ അന്നും മൊബൈൽ ഫോണിലെ  കോഴി കൃത്യ സമയത്ത് തന്നെ വിളിച്ചുണർത്തി. ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന തണുപ്പിനെ വക വെക്കാതെ ചാടി എണീറ്റ് കാര്യങ്ങളിലേക്ക് കടന്നു.

ഉറക്കത്തിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപേ പല്ലു തേച്ചെന്നു വരുത്തി, കളസവും ഷർട്ടും ഓക്കേ ഇട്ട്, കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി സുന്ദരനാണെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. ജോലി സ്ഥലത്തേക്കുള്ള യാത്രയാണ്.നല്ല കാലാവസ്ഥ. ഇനി കുറച്ച് നാളത്തേക്ക് നല്ല തണവായിരിക്കും. സമയം ആറായെങ്കിലും  വെളിച്ചം വീണിട്ടില്ല.

അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ  ( സത്യായിട്ടും)  ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു കാറിൽ ആണ് യാത്ര ചെയ്തിരുന്നത്. സഹ പ്രവർത്തകർ എന്നതിലുപരി, അടുത്തടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരുമായിരുന്നു ഞങ്ങൾ.

രാവിലെ 6 .30നു  സ്റ്റാർട്ട് ചെയ്യുന്ന ഞങ്ങളുടെ ശകടം ട്രാഫിക് ബ്ലോക്കും മറി കടന്നു ഓഫീസിൽ എത്തുമ്പോളേക്കും ഒരു 7.30 - 8.00 ആയിട്ടുണ്ടാകും. വളരെ അപൂർവമായി അതിലും നേരത്തെയും എത്താറുണ്ട്. അങ്ങിനെയുള്ള ഒരു ദിവസമാണ് ഇത് സംഭവിക്കുന്നത്.

സൂര്യൻ കിഴക്ക് പ്രത്യക്ഷപ്പെടുന്നതേയുള്ളു. പക്ഷെ നഗരം നേരത്തെ തന്നെ ഉറക്കമുണർന്നു. അന്നും ഷാർജ - ദുബായ് റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഹോണടിയില്ല. പക്ഷെ എല്ലാം നിരനിരയായി കിടക്കുന്നത് കാണാം. ചിട്ടയോടെ.  പല നിറത്തിലും, വലിപ്പത്തിലുമുള്ള വാഹനങ്ങൾ റോഡിലൂടെ തങ്ങി നിരങ്ങി നീങ്ങുന്നുണ്ട്.

നഗരത്തിലെ തിരക്കിലൂടെ ഞങ്ങളുടെ കാറും ഒഴുകുകയാണ്.

ഓഫീസിലേക്കുള്ള മണിക്കൂറോളം നീണ്ട ഡ്രൈവിങ്  എനിക്ക് എന്നും അരോചകമായിരുന്നു. മാറി മാറി കത്തുന്ന ട്രാഫിക് ലൈറ്റുകളും ..തിക്കും തിരക്കും . എല്ലാം പതിവ് കാഴ്ചകൾ. എന്നും കണ്ടു മുട്ടാറുള്ള പതിവ് മുഖങ്ങൾ.

അങ്ങിനെ ബോറടി മാറ്റാൻ റോഡിൽ അവൈലബിൾ ആയിട്ടുള്ള ഉരുപ്പടികളെയും  കണ്ടു വായും പൊളിച്ച് ഇരിക്കുമ്പോളാണ്, വഴിയരികിലെ ആ മുഖം ശ്രദ്ധയിൽ പെട്ടത്.

പാതയോരത്ത് കാത്ത് നിൽക്കുകയാണ്. കയ്യിൽ ന്യൂസ് പേപ്പറും, കപ്പലണ്ടി പൊതികളുമായ്. മെലിഞ്ഞു നീണ്ട മുഖത്ത് വിഷാദം തുളുമ്പി നിൽക്കുന്ന രണ്ടു വലിയ കണ്ണുകൾ.
ഒന്ന് കൂടി ഞാനാ മുഖത്തേക്കു നോക്കി.

ആ മുഖം കണ്ട ഉടനെ മനസ്സ് മന്ത്രിച്ചു " കൈസാ  ഭായ് " . അത് സത്യമായിരുന്നു.

എന്നെ കണ്ടതും  ഗൗരവമുള്ള ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. പതിവ് ശൈലിയിൽ " കൈസാ ഹേ ഭായ് " എന്ന് ചോദിച്ചു കാറിനു അടുത്തേക്കവൻ വന്നു.  അവനു എന്നെ മനസ്സിലാക്കാൻ , ആലോചിക്കാൻ പോലും സമയം എടുത്തില്ല എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

ആ തിരക്കിനിടയില്‍ അവന്റെ അടുത്ത് ചെന്ന് സംസാരിക്കുക എളുപ്പമായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ  എന്റെ ഫോണ്‍ നമ്പര്‍ എഴുതി അവനു  കൊടുത്തു. എപ്പോ വേണമെങ്കിലും വിളിക്കാം.

യാത്രാ മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പത്തു വർഷം പിന്നോട്ടുള്ള എന്റെ മെമ്മറി പേജുകൾ ഞാൻ മറിച്ചു നോക്കുകയായിരുന്നു.

" കൈസാ ഭായ് ". അവന്റെ യഥാർത്ഥ പേര് അതല്ല.  ആരെ,  എപ്പോ കണ്ടാലുമുള്ള സ്ഥിരം ചോദ്യമായ  " കൈസാ ഹേ ഭായ് സാബ് " കേട്ട് ഞാനവന്  അവനു ചാർത്തിക്കൊടുത്ത പേരാണത്.  ആ പേര് വിളിച്ച് വിളിച്ച് യഥാർത്ഥ പേര് ഞാൻ മറന്നു പോയിരിക്കുന്നു.

പൊളി ടെക്നിക് പഠനം കഴിഞ്ഞു, കാസർഗോഡ് സൈറ്റ് എഞ്ചിനീയർ ട്രെയിനി ആയി സേവനം അനുഷ്ഠിക്കുമ്പോളാണ് ഞാനവനെ ആദ്യമായി കാണുന്നത്. പണിക്കാരുടെ ഇടയിലെ ഒരു വ്യത്യസ്ത കഥാപാത്രം. ആദ്യം കാണുമ്പോളുള്ള രൂപം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.

വീതി കൂടിയ നെറ്റിത്തടം. ഉന്തി നില്‍കുന്ന പല്ലുകള്‍. കറുത്തിരുണ്ട നിറം. നെറ്റിയില്‍ പണ്ടെങ്ങോ ഉണങ്ങിയ മുറിവിന്‍റെ തിളങ്ങുന്ന പാട്. ഷര്‍ട്ട്‌ ചെറുതായി പിഞ്ഞി കീറിയിട്ടുണ്ട് അവന്റെ ജീവിതം പോലെ. രൂപം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ സ്വഭാവവും.

ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.

ഒരു ഉച്ച സമയം. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കമ്പനി വകയാണ്. എല്ലാവരും മെസ് ഹാളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഭായ് മാത്രം എന്നും പാർസൽ വാങ്ങി പോകുന്നത് കാണാം. അടുത്ത ചില ദിവസങ്ങളായി ഞാനവനെ നിരീക്ഷിക്കുകയായിരുന്നു. എനിക്കപ്പോളും മനസ്സിലായില്ല. എന്തിനാണയാൾ പാർസൽ വാങ്ങി പോകുന്നത്? എങ്ങോട്ടാണവൻ പോകുന്നത്? ആകാംഷ അടക്കാൻ വയ്യാതൊരു  ദിനം ഞാനവനെ പിന്തുടർന്നു.

അന്ന് ഞാനൊരു വല്ലാത്ത കാഴ്ച കണ്ടു.

പാർസൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്നു വെച്ചിരിക്കുന്നു. അടുത്ത്, നടക്കാൻ കഴിയാത്തതൊരു വൃദ്ധൻ. അയാൾ കഴിക്കുന്നതും നോക്കി ആസ്വദിച്ചു ഇരിക്കുകയാണ് ഭായ്. ഞാൻ ഒരു നിമിഷം അങ്ങിനെ തന്നെ നിന്ന് പോയി. എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു. ദിനവുമീ വൃദ്ധനെ കാണാറുണ്ടെങ്കിലും ഇന്ന് വരെ ഒരു രൂപാ തുട്ടുപോലും കൊടുക്കാൻ എനിക്ക് തോന്നിയിട്ടില്ല.

എന്നോട് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങൾ
.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.  

"പേട് ഭർനെ കേലിയെ  ഘാന ഖാനെ കാ സരൂരത്ത്  നഹി ഹേ ഭായ് സാബ്. ബൂക്ക്നേ വാലോം  കോ ഖിലായെ ഗാ തോ കാഫി ഹേ "
( വയറു നിറയാൻ ഭക്ഷണം കഴിക്കണമെന്നില്ല സാറേ. വിശന്നു വളഞ്ഞിരിക്കുന്നവനെ ഊട്ടിയാലും മതിയാകും. "

ഞാൻ ശരിക്കുമൊന്നു അമ്പരന്നു. എൻറെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു ഹെൽപ്പർ മാത്രമോ? അതോ ഒരു തത്വ ചിന്തകനോ? ഇതൊരു തുടക്കം മാത്രമായിരുന്നു. അവൻ പിന്നെയും പലതും കാണിച്ചു കൂട്ടി. ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു പ്രതിഭാസമായിരുന്നവൻ. ഓരോ തവണ കാണുമ്പോളും സംസാരിക്കുമ്പോളും എനിക്കാ മനുഷ്യനോടുള്ള മതിപ്പു കൂടി കൂടി വരികയായിരുന്നു.

ഓർമകളിൽ ഒരു ബ്രേക്ക് ഇട്ടു കൊണ്ട് മൊബൈലിൽ ഒരു കാൾ വന്നു. അതവനായിരുന്നു. കൈസാ ഭായ്.
" ആപ്പ് സെ ഏക് സരൂരി ബാത് കഹനെ  ഹേ. കബ് മിൽ സക്ത്തേ? ബൂൽനാ മത്ത്. "
( നിങ്ങളെ സൗകര്യം പോലെ ഒന്ന് കാണണം. എനിക്ക് നിങ്ങളോടു ഒരു പ്രധാന കാര്യം പറയാനുണ്ട്. മറക്കരുത് )

ഈ സംഭവം നടന്നിട്ടു മാസങ്ങൾ പലതു കഴിഞ്ഞു. ഇപ്പോളും ഞാൻ ആൾ കൂട്ടത്തിനിടയിലും അല്ലാതെയും തിരയുന്നത് അയാളുടെ മുഖം മാത്രമാണ്. എന്നാലും അയാൾ എങ്ങോട്ടു പോയി? ഇന്നും എനിക്കറിയില്ല. അദ്ദേഹവുമായി സംസാരിക്കുവാൻ നിരവധി തവണ ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഫോൺ സ്വിച് ഓഫ്. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.

എന്തായിരിക്കും അവനു എന്നോട് പറയാനായി ഉണ്ടായിരുന്ന ആ പ്രധാന കാര്യം? എന്നൊരു ചോദ്യം മാത്രം ഉള്ളിൽ ബാക്കിയായി.
Friday, 2 December 2016 - 30 comments

സജീവന്റെ പ്രണയാന്വേഷണ പരീക്ഷകൾ


സജീവൻ ഓടുകയാണ്. അതി വേഗത്തിൽ. ശ്വാസം നിലച്ചു പോകുമെന്ന് തോന്നുന്നുണ്ട്. എവിടെയെങ്കിലുമൊന്ന് ഇരിക്കണം.. ഒന്നണക്കണം ,, നെഞ്ച് ശ്വാസം കിട്ടാതെ പിടക്കുന്നു. എന്നാൽ അവനതിന് കഴിയുമായിരുന്നില്ല.

ഓട്ടം തുടരുകയാണ്. കൂടെയുണ്ടായിരുന്നവരെവിടെ?  കുറച്ചു മുൻപ് വരെ അവർ പിന്നിലുണ്ടായിരുന്നു.  ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ വളവു തിരിഞ്ഞവർ ഓടി വരുന്നത് വലതു കണ്ണിലൂടെ കണ്ടു. അവസാനത്തെ തുള്ളി ഊർജ്ജവും സംഭരിച്ചു സജീവൻ ഓട്ടം തുടർന്നു.

സംഗതി ഫ്‌ളാഷ് ബേക്കാ. ഫ്‌ളാഷ് ബാക് എന്ന് പറയുമ്പോ ബ്ലാക്ക് ആൻഡ് വൈറ്റ് വേണ്ടാട്ടാ.. സംഗതി കളറാണ് .

സംഭവം നടക്കുന്നത് തൊണ്ണൂറുകളിലെ ഒരു മഴക്കാലത്താണ്.

മൂക്കിന് താഴെ പൊടിമീശ വന്നു തുടങ്ങിയ കാലം. ഒത്തിരി ഇഷ്‌ട്ടപെട്ട ജീവിതമായിരുന്നു അന്നത്തെ നാളുകൾ. കൂട്ടുകാർ.. എന്തിനും കൂടെ നിൽക്കുന്നവർ .. കരയുമ്പോൾ കൂടെ കരയാനും, ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കരായ കൂട്ടുകാരും ഉണ്ടായിരുന്ന കാലം. ജീവിതത്തിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളും ദിവസങ്ങളും അന്നായിരുന്നു.

ഞങ്ങൾ മൂന്നു പേരാണ് എപ്പോളും ഒരുമിച്ച് നടന്നിരുന്നത്. ഞാൻ..സജീവൻ..വിനീത്. ഇവരായിരുന്നു ആ മൂവർ സംഘം.

ശാലിനി..
ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ പ്രിയ കൂട്ടുകാരിയായിരുന്നു. അവൾ ഒരു സുന്ദരിയായിരുന്നു. ഓമനത്തം നിറഞ്ഞ മുഖം. സംസാരിക്കുമ്പോൾ മുഖത്തെ പ്രസന്ന ഭാവം. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ. പേരിനൊരു പൊട്ടും, ആർക്കോ വേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സ് ഒന്നുമില്ലാത്ത ഒരു ശാലീന സുന്ദരി. എപ്പോളും രണ്ടു തോഴിമാരുമായി നടന്നിരുന്ന ഒരു നാടൻ ഐശ്വര്യാ റായ്.

തനിക്കു പേരിട്ട അച്ഛനോടുള്ള എന്തെങ്കിലും വൈരാഗ്യം കാരണമാണോ എന്നറിയില്ല, ആ പേരിനോട് യാതൊരു തരത്തിലുമുള്ള നീതിയും കാണിക്കാത്ത വിധത്തിലായിരുന്നു ശാലിനിയുടെ ചില സമയത്തുള്ള പെരുമാറ്റം.

 അവൾക്കറിയുമോ എന്നറിയില്ല, കഴിഞ്ഞ നാല് വർഷമായി സജീവൻ അവളെ അഗാധമായി പ്രണയിക്കുകയായിരുന്നു. ക്ലാസ്സിലേക് പോകുന്ന വഴിയിലും, വീട്ടിലേക്കു പോകുന്ന വഴിയിലുമെല്ലാം അവനുണ്ടായിരുന്നു എന്നും. മീൻ വണ്ടിയുടെ പിന്നാലെ നടക്കുന്ന പൂച്ചയെപ്പോലെ..

അന്നൊരു തിങ്കളാഴ്ച ദിവസം....
മഴ മാറി, മാനം തെളിഞ്ഞിട്ടുണ്ട്. രണ്ടു ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും കൂടുതൽ തിളക്കമുണ്ട് സൂര്യ രാജാവിന്. സജീവൻ പതിവ് പോലെ അവളുടെ വരവും കാത്തു നിൽക്കുകയായിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ടു അവ ൾ എത്തി. വെള്ളയും നീലയും യൂണിഫോം ഇട്ടു പതുക്കെ പതുക്കെ കയറി വരുന്നുണ്ട്. ചുരുണ്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നു കളിക്കുന്നു. തോളത്ത് കറുത്ത നിറത്തിൽ ഒരു ബാഗുണ്ട്. ഭാരം കൊണ്ടാണെന്നു തോനുന്നു, ഇടയ്ക്കിടെ വലതു കയ്യിൽ നിന്നിടത്തോട്ടും, പിന്നെ മറിച്ചും മാറ്റുന്നുണ്ട്.
ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ കടന്നു പോയി.

" പ്രണയ മധുര തേൻ തുളുമ്പുന്ന സൂര്യകാന്തി പൂക്കളായ കണ്ണുകൾ "
ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ, സജീവനത് നേരിൽ കണ്ടു. ആശകൾക്കും ആഗ്രഹങ്ങൾക്കും ചിറകു മുളച്ചു. പ്രണയം അറിയിക്കാൻ പറ്റിയ സമയമിതാണെന്നു ഞങ്ങളുമവനെ ഉപദേശിച്ചു.

ഒരു നിമിഷത്തെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടവൻ പറഞ്ഞു 
" എന്റെ വിശുദ്ധ പ്രണയം ഒളിപ്പിച്ചു വെക്കാനുള്ളതല്ല. ഗളരി പരമ്പര ദൈവങ്ങളാണേ, ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.

" റോസാപ്പൂവെന്നു വെച്ചാൽ അവള്‍ക്ക്ജീ വനാണ്. പ്രേം നസീറിന്റെ ചിരിയും ഫിറ്റ് ചെയ്തു, ഒരു റോസാപ്പൂവും കയ്യിൽ പിടിച്ചു, അവളോട് നീ കാര്യം പറയൂ."

ദൈര്യം പകർന്നു കൊണ്ട് വിനീതും അടുത്തെത്തി. സുബൈരിക്കയുടെ തോട്ടത്തിൽ നിന്നും റോസ് സംഘടിപ്പിക്കുന്ന കാര്യം വിനീത് ഏറ്റു.

എന്തിനും ഏതിനും ദൈര്യം വിനീതിന്റെ നാവിൻ തുമ്പത്താണ്. ആകാശം ഇടിഞ്ഞു വീണാലും, തട്ട് കേടു പറ്റാതെ നിൽക്കാനുള്ള സൊലൂഷനൊക്കെ അവന്റെ കൈവശം എപ്പോളും ഉണ്ടായിരുന്നു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

പൂന്തോട്ടവും, ചുറ്റും മതിലുമുള്ളൊരു വീടായിരുന്നു അത്. അതി മനോഹരമായ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ  റോസാപ്പൂക്കളും, നാല്പതോളം ഓർക്കിഡുകളും , ജമന്തിയും മന്ദാരവും ഒക്കെ നിറഞ്ഞു സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. ' പൂക്കൾ പറിക്കരുത്  ' എന്നൊരു ബോർഡും സ്ഥാപിച്ചിരുന്നു.

ഞാൻ ചുറ്റും കണ്ണോടിച്ചു. സിറ്റ് ഔട്ടിൽ ആരെയും കാണുന്നില്ല. കണ്ണ് ചിമ്മുന്ന നിമിഷം. പിന്നിലാരോ പാഞ്ഞടുക്കുന്നത് പോലൊരു തോന്നൽ. പിന്തിരിഞ്ഞു നോക്കിയ ഞങ്ങൾ കുടുങ്ങിപ്പോയി.

തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്.
"ഗ്രർ.." എന്ന് ശുനാകൻ മുരളുന്ന ശബ്ദം.

തൊട്ടരികെ..കരുത്തനും, ഭീമാകാരനുമായ ഒരു ശുനക പുത്രൻ. കണ്ടാൽ കേമൻ. ഏതോ വിദേശ പിതാവിനുണ്ടായ സന്തതി. ചെമ്പു ചാര നിറത്തിലുള്ള സമൃദ്ധമായ രോമം. കുറുക്കന്റെത് പോലുള്ള മോന്തായം. കണ്ടാൽ ശൗര്യമൊക്കെ തോന്നും. പട്ടിയെ കണ്ടതും, എന്റെ മനസ്സിൽ പാറമേക്കാവ് വെടിക്കെട്ടിനു തീ കൊളുത്തിയ പോലെ വെടി ക്കെട്ടു തുടങ്ങി.

ഭയം എന്ന വികാരം ഇതായിരിക്കുമോ.?

" പട്ടി കടി കൊണ്ടവൻ. പുച്ഛത്തോടെയുള്ള ശാലിനിയുടെ നോട്ടം. പൊക്കിളിനു ചുറ്റും കുത്തേണ്ട 16 ഇഞ്ചക്ഷനും ഒരു മിന്നൽ പിണർ പോലെ മനസ്സിലൂടെ കടന്നു പോയി. ദൈവമേ...ഇന്ന് ആരെയാണ് കണി കണ്ടത്?.
ഞാൻ നായയുടെ നേരെ തിരിഞ്ഞു.
" പോടാ..പട്ടീ..എന്ന് പറഞ്ഞു. വളരെ ഉറക്കെ. മലയാളം മനസ്സിലാവാത്ത കാരണമായിരിക്കും, അതങ്ങിനെ പോകാൻ കൂട്ടാക്കുന്നില്ല.

സജീവനും വിനീതും നായയെ ദയനീയമായി നോക്കി കൊണ്ട് തൊഴുതു നിൽക്കുകയാണ്. ആ അപൂർവ്വ രംഗം, യുവജനോത്സവ വേദികളിലെ ടാബ്ലോ മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു.പട്ടിയുടെ നോട്ടം കണ്ടിട്ടൊരു പന്തികേട്. ഞങ്ങളുടെ നാല് കണ്ണുകൾ ഉടക്കി നിന്നു.
" യാരത്...യാരത്...? ഏതുക്കാകെ വന്നെൻ...?  "
എന്ന് നാഗവല്ലി സ്റ്റൈലിൽ " ബൗ..ബൗ.." എന്നൊരു ഗർജ്ജനം. പട്ടിയുടെ നോട്ടങ്ങൾക്കും ഇത്രയധികം അർത്ഥമുണ്ടെന്നു അപ്പോളാണ് മനസ്സിലായത്.

കല്ലെടുക്കാൻ കുനിഞ്ഞാൽ EYE CONTACT നഷ്ടപ്പെടും. ഞാൻ ശക്തമായി മുരളാനും പുസ്തകമെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.

ടിക്.... ടിക്.. സെക്കന്റുകൾ കൊഴിയുന്നു. ഉദ്യോഗജനഗമായ നിമിഷങ്ങൾ. എല്ലാ മുഖങ്ങളിലും ആശങ്കയുടെ നിഴലാട്ടം. മൂക്കിൻ തുമ്പത്ത് ഉരുണ്ടു കൂടിയ വിയർപ്പു തുള്ളി താഴേക്ക് ചാടാൻ അനുവാദം കാത്ത് നിന്നു. എന്റെ കാലു രണ്ടും അനുസരണയില്ലാത്ത പോലെയാണ് പേടി കൊണ്ട് വിറക്കുന്നത്.

പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാനും അറിയാതെ തന്നെ ഓട്ട ത്തിനു ട്രാക്കിൽ വിസിൽ കേൾക്കാൻ നിൽക്കുന്ന പോസിലായി.
പട്ടിക്കുണ്ടോ നിയമവും കോടതിയും. അന്യനോരാൾക്ക് ഒരു ഉണക്കച്ചുള്ളിയെടുക്കാൻ പോലും അനുവാദം നൽകാത്ത..തന്റെ പേരിനു ദോഷം വരുന്നതൊന്നും വച്ച് പുലർത്താത്ത ടൈഗർ മടിച്ചു നിന്നില്ല. ഒറ്റ ചാട്ടം. അവന്റെ ഒരു ലോങ്ങ് ജമ്പിനു കടി കിട്ടിയത് വിനീതിന്റെ മുണ്ടിന്റെ തുമ്പത്ത്. മുണ്ടു അതിന്റെ വഴിക്ക് പോയി.കടിക്കുന്ന പട്ടിയുടെ മുന്നിലുണ്ടോ നാണംസ്‌ & മാനംസ് ?

കൂടുതൽ ചിന്തിക്കാൻ നേരമില്ല.

 തോമസുട്ടിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഓടി. പിറകെ വിനീതും. പണ്ട് ആർക്കിമിഡീസ് ഓടിയ അതെ പാറ്റേണിൽ . ഒരു ചെറിയ വെത്യാസമെന്തെന്നു വെച്ചാൽ, ആർക്കിമിഡീസ് " യുറേക്കാ..യുറേക്കാ.." എന്നും, വിനീത് വിളിച്ചത്  " സുബൈറിക്കാ..സുബൈറിക്കാ ..." അത്ര മാത്രം. അത് വരെ റിലീസ് ആയ എല്ലാ തെറികളും വിളിച്ചു സജീവനും..ഹച്ചിലെ പരസ്യം പോലെ ശുനക പുത്രനും തൊട്ടു പിന്നാലെ തന്നെയുണ്ട്.

നായ എന്തോ ഒളിമ്പിക്സ് സ്വർണം നേടാനെന്ന ഭാവേനെ,  പിന്നാലെയുള്ള ഓട്ടം ഒന്ന് കൂടി മെച്ചപ്പെടുത്തി. ചെളി നിറഞ്ഞ പാതകളിൽ തെന്നിയും വീണുമുള്ള ഓട്ടത്തിന്റെ വേഗതയിൽ , ശാലിനിയുടെ അടുത്തെത്തിയത് വളരെ പെട്ടെന്നായിരുന്നു. നേരത്തെ ഞങ്ങളാണ് അവരെ നോക്കി ചിരിച്ചതെങ്കിൽ, ഇപ്പൊ സംഗതി നേരെ തിരിച്ചായി. അവരുടെ ചിരി പരിഹാസം കലർന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

ദൈവ ദൂതനെ പോലെയെത്തിയ സുബൈറിക്ക പട്ടിയെ പേര് വിളിച്ചതും, ശുനക രാജൻ ശാന്തൻ. സൽസ്വഭാവി..ഒന്നുമറിയാത്ത കുഞ്ഞു വാവയായി. കുര രൂപാന്തരപ്പെട്ടു ഒരു ചെറു മോങ്ങലായി മാറുകയും, യാതൊന്നും സംഭവിക്കാത്ത പോലെ ഒരു മൂലയിൽ പോയി കിടന്നു.

ഉദ്യോഗ ജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓർത്തു മനസ്സിനെ പാകപ്പെടുത്തി സജീവൻ മനസ്സിലുറപ്പിച്ചു. എന്ത് തന്നെ വന്നാലും ഇനിയൊരവസരത്തിലേക് മാറ്റി വെക്കുന്ന പരിപാടിയില്ല

ശ്..ശ്..ടോക്..ടോക്.. എന്നൊക്കെ ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു. അവൾ അടുത്ത് വന്നതും, സകല ധൈര്യവും ചോർന്നു പോകുന്നത് പോലെയായി. നാവു നിശ്ചലമാകുന്നു. അവളുടെ ചോദ്യ ഭാവത്തിലുള്ള നോട്ടവും കൂടി കണ്ടതോടെ, " ഈശ്വരാ...മുട്ടിടി വാട്ടർ സപ്ലൈ ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് രണ്ടും കൽപ്പിച്ചവൻ കയ്യിലുള്ള റോസ് അവളുടെ നേരെ നീട്ടി പറഞ്ഞു.
" എനിക്ക് നിന്നോട് ഭയങ്കര പ്രേമമാണ്. 
നിനക്കെന്നെ ഇഷ്ട്ടമെങ്കിൽ ഇത് വാങ്ങൂ.."

പതിവ് ചിരിയിൽ നിന്നും വിഭിന്നമായി സജീവന്റെ കയ്യിലെ റോസാപ്പൂവും നീട്ടിയുള്ള നിൽപ്പ് കണ്ടു ആദ്യമൊന്നു അന്താളിച്ചെങ്കിലും അവളത് വാങ്ങി, പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞു സ്ലോ മോഷനിൽ നടന്നു പോകുന്ന വാണി വിശ്വനാഥിനെ പോലെ അവൾ തിരിഞ്ഞു നടന്നു. 

ആധുനിക സിനിമയിലെ പുഷ്പ വൃഷ്ടിയും ..പാട്ടും നൃത്തവും ഒന്നും അകമ്പടിക്ക് ഉണ്ടായില്ലെന്ന് മാത്രം. കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു. ഇടക്കിടെ അവളും പുറം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളാ പോക്ക് പോയത് അവന്റെ ലതും കൊണ്ടായിരുന്നു. " ഹാർട്ട്"
Sunday, 2 October 2016 - 17 comments

ജീവിത യാത്രയിലെ ചൂളം വിളികള്‍.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മനസ്സ് രാജീവ് ഗാന്ധി മരിച്ചതിന്റെ പിറ്റേന്നത്തെ ഓൾ ഇന്ത്യ റേഡിയോ പോലെയായിരുന്നു. ഫ്‌ളാറ്റിൽ മടുപ്പിക്കുന്ന നിശബ്ദത മാത്രം. സൂചി തറയിൽ വീണാൽ കേൾക്കാവുന്ന, നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു.

ഇവിടെയുള്ള വായുവിൽ പോലും നനുത്തൊരു താരാട്ടു പാട്ടിന്റെ ഈണമുണ്ടായിരുന്നു. സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു. ആ കാറ്റെവിടെ? താരാട്ടു പാട്ടുകളെവിടെ?

എത്ര വേഗമാണ് എല്ലാം അവസാനിച്ചത്.!!!!!

മിഴി മൂടിയ കണ്ണീർകണങ്ങൾക്കിടയിലൂടെ അയാളാ മുറി ആദ്യമായി കാണുന്നത് പോലെ നോക്കി.

കുഞ്ഞു വാവയുടെ കരച്ചിലും.. അവ്യക്ത ശബ്ദങ്ങളും..ഭാര്യയുടെ ഉപാദേശങ്ങളും ഫ്ലാറ്റിൽ ഇപ്പോൾ മുഴങ്ങുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ കല പില ശബ്ദമില്ല. ഒരു മാസം മുൻപ് ഇവിടം സ്വർഗമായിരുന്നു. ശബ്ദ മുഖരിതമായിരുന്നു. ഇപ്പോൾ ശ്മാശാന മൂകത. സന്തോഷം കളിയാടിയ ഈ വീട്ടിൽ എത്ര പെട്ടെന്നാണ് ദുഃഖത്തിന്റെ കരി വണ്ടുകൾ മൂളിപ്പറക്കാൻ തുടങ്ങിയത്? 

ജീവിതത്തിൽ നീ എന്ത് നേടി?.. എന്താണ് സംഭവിച്ചത്? എവിടെയാണ് നിനക്കു പിഴച്ചത്? .. ആർക്കാണ് പിഴച്ചത്?

ഒറ്റക്കിരുന്നു നൂറു നൂറു ചോദ്യങ്ങൾക്കുള്ള ഉത്തരം തേടേണ്ട സമയമായിരിക്കുന്നു. മനസ്സിന്റെ കോടതിയിൽ ഒരു വിചാരണ നടക്കുകയാണ്. ബന്ധങ്ങളുടെ വിചാരണ.

തിരക്കുകൾ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ?
ചില ആത്മ സൗഹൃദങ്ങളെല്ലാം അകലുന്നുവോ?
സ്വന്തമെന്നു കരുതിയവരെല്ലാം അപരിചിതർ ആകുന്നോ?

ചിലപ്പോൾ വെറും തോന്നലുകൾ ആയിരിക്കാം. ചിലപ്പോൾ ഈ തോന്നലുകൾ എല്ലാം ശെരിയായിരിക്കാം. ജീവിതത്തിന്റെ വല്ലാത്തോരു ഘട്ടത്തിൽ കൂടി സാഞ്ചരിക്കുന്നത് പോലെ തോന്നി. എല്ലാവര്ക്കും ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കുമോ? ആരെങ്കിലും ഒരാൾ ഒരാൾക്ക് വേണ്ടി തോൽക്കാറുണ്ടോ? തോറ്റു കൊടുക്കാറുണ്ടോ?

ഭ്രാന്തു പിടിച്ചവനെപ്പോലെ അവൻ കയ്യിലിരുന്ന കപ്പ് വലിച്ചെറിഞ്ഞു അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു. കൈകൾ പിറകിൽ പിണച്ചു വെച്ച് കൊണ്ട് അയാൾ മച്ചും നോക്കി കിടന്നു. കുറച്ചു നേരം അങ്ങിനെ കിടക്കുമ്പോൾ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിന്റെ ചലനത്തിന് അനുസൃതണമായി കണ്ണുകൾ കറങ്ങുന്നത് പോലെ തോന്നി.

മനസ്സിൽ ഒരു കടലിരമ്പുകയാണ്. ആർത്തലച്ചെത്തുന്ന തിരമാലകൾ മനസ്സിന്റെ മൃദുല തീരങ്ങളിൽ കൊലവിളി നടത്തുകയാണ്.

എസി യുടെ തണുപ്പിനോ ഫാനിന്റെ കാറ്റിനോ മനസ്സിലെ അഗ്നി ശമിപ്പിക്കാനായില്ല. ചുവരിലെ ഘടികാരം 11 മണിയായെന്നറിയിച്ചു. ഓരോ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സിൽ പതിയുന്നു. വിശപ്പ് വല്ലാതെ അവനെ അസ്വസ്ഥനാക്കുന്നുണ്ട്. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല.

അടുക്കളയിലേക്ക് ഒന്ന് നോക്കി. വെറുതെ..
അവനറിയാം ഇനിയുള്ള നാളുകളിൽ ഉണ്ടാക്കി തരുവാൻ ആരുമില്ല കൂടെ. ആ വലിയ വീടിന്റെ ചുമരുകൾക്കു പിന്നിൽ എവിടെയോ ദീർഘ നിശ്വാസങ്ങൾ വീണുടഞ്ഞു.

പുറം കാഴ്ചകളിൽ പിന്നോട്ട് അകലുന്ന ദൃശ്യങ്ങൾ പോലെ ചിന്തകൾ തന്നെ വിട്ടു പോയെങ്കിലെന്നു അയാൾ ആഗ്രഹിച്ചെങ്കിലും , ഒന്നിന് പിറകെ മറ്റൊന്നായി കൂടുതൽ ചിന്തകൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു.

നാലഞ്ചു വര്ഷം ഒന്നിച്ചു താമസിച്ച വാടക ഫ്ലാറ്റിൽ നാളെ പുതിയ താമസക്കാർ എത്തുകയാണ്. കണ്ണ് തുടച്ചു കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ കിടപ്പു മുറിയിലേക്കോടി .

മുന്നോട്ടു നടക്കവേ കാലിലെന്തോ  തട്ടി. നോക്കിയപ്പോൾ മകളുടെ കാറാണ്. ആ കാറിലായിരുന്നു അവളുടെ ജീവൻ. അത് ഞാനെങ്ങനെ ഉപേക്ഷിക്കും ? അത് കുപ്പയിൽ തള്ളാൻ മനസ്സ് വന്നില്ല. അവരുടെ സാനിദ്ധ്യം അനുഭവപ്പെടുവാൻ എനിക്കത് ധാരാളം. ഓരോ കളിപ്പാട്ടവുമയാൾ നെഞ്ചോടു ചേർത്തു..കണ്ണ് നീർ തുള്ളികളുടെ കലർപ്പു കലർന്ന ഉമ്മകളേകി . എൻറെ മകൾ ഇപ്പോൾ എന്റെ കൂടെയില്ല.

തന്റെ കുഞ് .. പാതി മുറിഞ്ഞൊരു നിലവിളി അയാളുടെ തൊണ്ടയിൽ തട്ടി തടഞ്ഞു.

കണ്ണീരിൽ കുതിർന്ന കവിളുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി എല്ലാം തകർന്നു പോയവന്റെ വേദനയോടെ അയാൾ മുട്ട് കുത്തി.

ഒന്ന് പൊട്ടിക്കരയണം  ഉറക്കെ.. എല്ലാ നോവും കണ്ണീരിലലിയിച്ചു ..എല്ലാം മറന്നു ഒരു കുഞ്ഞിനെ പ്പോലെ ഒന്ന് പൊട്ടിക്കരയണം . തടഞ്ഞു വെച്ചിരുന്ന നോവെല്ലാം  കണ്ണുനീരായി കവിൾ നനച്ചൊഴുകി. ഒരച്ഛന്റെ വാത്സല്യ ഹൃദയം തകർന്നുള്ള നിലവിളികളായി ചുവരുകളിൽ തട്ടിത്തെറിച്ചു.

പൊടുന്നനെയുണ്ടായ ഉൾവിളിയെന്നപോലെ അയാൾ ചാടി എണീറ്റു.
ഇല്ല... താൻ കരഞ്ഞു കൂടാ..തളർന്നു പോകാൻ തനിക്ക് അവകാശമില്ല.

മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഞാൻ കാറിന്റെ ഡിക്കിയിൽ വെച്ചു. യാത്ര പറഞ്ഞു ഫ്‌ളാറ്റിന്റെ പടികളിറങ്ങുമ്പോൾ പിറകിൽ നിന്നൊരു വിളി കേട്ടു.

" പപ്പാ..."

മകളുടെ പതിവ് വിളി. കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച് അവൾ വാതിലിനു പിറകിൽ നിൽക്കുന്നത് പോലെ..

ഇല്ല. എനിക്ക് തോന്നിയതാണ്. ഞാനിപ്പോൾ ഏകനാണ്. എന്നും ഞാൻ തനിച്ചായിരുന്നു എന്റെ യാത്രകളിൽ. ഇനിയും ഞാൻ തനിച്ചാണ് എന്റെ യാത്രയിൽ. എങ്കിലും വെറുതെ ഒരു നിമിഷത്തേക് ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി 

" ഒന്ന് തിരികെ നടന്നു കൂടെ? "
ഷാഹിദ്.
പെരിഞ്ഞനം.
Saturday, 10 September 2016 - 35 comments

മസില്‍ സിമ്പിളാണ് പവര്‍ഫുള്ളും.



ഒരു കാലമുണ്ടായിരുന്നു..

എത്ര വലിച്ചു വാരി കഴിച്ചാലും, ഡോബർമാൻ പട്ടിയുടെ വയറു പോലെ..അകത്തോട്ടു മാത്രം വീർക്കുന്ന വയറുമായി നടന്നിരുന്ന ഒരു കാലം.ഇപ്പോളും വലിയ വ്യത്യാസമൊന്നുമില്ല . അന്ന് മുതലേ ഉള്ള ആഗ്രഹമായിരുന്നു, ഒരു " ജിമ്മൻ " അഥവാ " കട്ട "ആവുകയെന്നത്.

എന്നാലും എന്നെ പോലൊരു കുഴി മടിയൻ ഇത്തരം സ്വപ്നങ്ങളൊക്കെ കുഴിച്ചു മൂടി കളയലായിരുന്നു പതിവ്.

ഇന്ന്....

സൽമാൻ ഖാന്റെ  " സുൽത്താൻ " കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ജിം സ്വപ്‌നങ്ങൾ വീണ്ടും നാമ്പെടുത്ത് തുടങ്ങി. ഖാൻറെ മസിലുകൾ വികസിച്ചും..ചെറുതായും വരുന്നത് കാണുമ്പോൾ അസൂയ തോനുന്നു. എന്റെ കൈ വെറുതെ പിടിച്ചു നോക്കി.കരച്ചിൽ വരുന്നു.

ങാ..എനിക്കും ഒരു സമയം വരും.

മനസ്സിൽ ആഗ്രഹം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നാണല്ലോ രാജാവിന്റെ മോൻ പറഞ്ഞിരിക്കുന്നത്.
ഉടനെ വിളിച്ചു സജീവനെ.
( സജീവനെ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുക )

" ജിമ്മിന് പോയി മസിൽ വരുത്താൻ ആരെ കൊണ്ടും പറ്റും. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ കുടവയർ  വെച്ച് കാണീര് . അതല്ലേ ഹീറോയിസം? "

കുളിക്കുക..പല്ലു തേക്കുക..എന്നീ കാര്യങ്ങൾക്കൊഴികെ മറ്റെല്ലാ കാര്യങ്ങൾക്കും റെഡി പറയാറുള്ള സജീവൻ ഈ കാര്യത്തിലെന്നെ നിരാശനാക്കി കളഞ്ഞു.

എന്തായാലും മസിലിൻറെ കാര്യത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ..ഞാൻ തീരുമാനിച്ചു കഴിഞ്ഞു. പിറ്റേ ദിവസം തന്നെ പോയി ജിമ്മിലേക്കു വേണ്ട കുപ്പായോം ഷൂസുമൊക്കെ വാങ്ങിച്ചു. എല്ലാം കൂട്ടി ഒരു ബാഗിനകത്ത് കുത്തി നിറച്ച് ജിമ്മിലേക്ക് വിട്ടു.

അകത്ത് നിന്നും ഉയരുന്ന ആക്രോശങ്ങൾ ആസ്വദിച്ചു കൊണ്ട് വലതു കാൽ വെച്ച് ജിമ്മിലേക് പ്രവേശിച്ചു. നല്ല കിടിലൻ പാട്ട് ഉച്ചത്തിൽ വെച്ചിരിക്കുന്നു. കുറെ "കട്ട" മനുഷ്യന്മാർ ഫുൾ വ്യായാമിക്കുന്നു. ഞാൻ, മെലിഞ്ഞുണങ്ങിയ സ്വന്തം കയ്യിലേക്കും വീർക്കാണ് വെമ്പുന്ന ഉണ്ണി വയറിലേക്കും നോക്കി ഒന്ന് ദീർഘ നിശ്വാസം വിട്ടു.

ആദ്യമായി ദുബായിൽ വന്നിട്ട് ഡാൻസ് ബാറിൽ കയറുന്ന ഒരു മലബാരിയെ പോലെ ഞാൻ ജിമ്മിലെ കാഴ്ചകൾ കണ്ടു വായും പൊളിച്ച് നോക്കി നിന്നു.

കുറച്ചു നേരത്തെ കാത്ത് നിൽപ്പ്, ആജാനുബാഹുവായ ഒരു മനുഷ്യന്റെ   "ന്താണ് ഭായ് .. " എന്ന ചോദ്യത്തിൽ അവസാനിച്ചു.

ആറടിയോളം പൊക്കം...അതിനൊത്ത വണ്ണം...
കയ്യിലെ മസിൽ കാണിക്കാൻ പാകത്തിലുള്ള ടി ഷർട്ട്...
മസിൽ ഇപ്പൊ പുറത്ത് ചാടും എന്നുള്ള മട്ടിൽ നിൽക്കുകയാണ്.

ഹമ്മറിനും ലാൻഡ് ക്രൂയ്‌സറിനും ഇടക്ക് പാർക്ക് ചെയ്ത ടൊയോട്ട യാരിസ് നെ പോലെ ഞാൻ അന്തം വിട്ടു നിന്നു 

                          ജിമ്മനാകണമെന്ന ആഗ്രഹം പറഞ്ഞതോടെ പുള്ളിക്കാരൻ ഒന്ന് ഞെട്ടിയോ എന്നൊരു സംശയം. സോമാലിയയിലെ അർണോൾഡ് ആയ എന്നെയും ചുവരിൽ പതിച്ചിരുന്നു അർണോൾഡിന്റെ ഫോട്ടോയിലും അയാൾ മാറി മാറി നോക്കുന്നു.

ഫീസ് കിട്ടുന്ന കാര്യമായത് കൊണ്ടാകണം അങ്ങേരു സമ്മതിച്ചു.

കയ്യിലുണ്ടായിരുന്ന കാർഡിൽ നിന്നും, വേണ്ടത്ര ക്യാഷ് വലിച്ചൂറ്റി..എന്നെ ഔദ്യോദികമായി അവിടത്തെ മെമ്പർ ആക്കി.
" എന്നാ തുടങ്ങല്ലേ...? "
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ..ഞാൻ ഓടിച്ചെന്നു ഡംബല്സ് എടുത്തു.

 " സ്റ്റോപ്പ്.!!!!!!!!!!!!!!! "

അതൊരു അലർച്ചയായിരുന്നു. നഴ്‌സറി പിള്ളേരുടെ പിറകെ ചൂരലുമായി ഓടി വരുന്ന ടീച്ചറെ പ്പോലെ, ജിം മാസ്റ്റർ ഓടി വന്നു ഡംബൽസ് പിടിച്ചു വാങ്ങി.

 " പോയി വാം അപ്പ് ചെയ്യെടാ.. "

എന്നിട്ട് കയ്യും കാലുമൊക്കെ കൊണ്ട് ഈച്ച..കൊതുക്..തുടങ്ങിയ ക്ഷുദ്ര ജീവികളെ ഓടിക്കുന്നത് പോലെ കുറെ ആക്ഷൻസ് കാണിച്ച് തന്നു.

ഭയങ്കര എളുപ്പം.
ചുമ്മാ കയ്യും കാലുമൊക്കെ പിരിക്കുകയും വളക്കുകയുമൊക്കെ ചെയ്ത മതി.ഞാൻ ചട..പടാന്നു കമ്പ്ലീറ്റ് ചെയ്തു എല്ലാവരെയും അഹങ്കാരത്തോടെ ഒന്ന് നോക്കി.

അടുത്തത് പുഷ് അപ്പ് .
അഞ്ചെണ്ണം കുഴപ്പമില്ലാതെ പോയി.പത്ത് ആയപ്പോൾ കയ്യിലൊക്കെ ചെറിയ വേദന. നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും.. പിന്നെ ജഗതി ശ്രീകുമാർ സ്വന്തമായി കണ്ടു പിടിച്ച ആ രണ്ടു സ്‌പെഷൽ രസങ്ങളും നിമിഷ നേരത്തിൽ മുഖത്ത് മിന്നി മറഞ്ഞു.

പതിനഞ്ചു ആയപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. ഇനി പൊങ്ങണമെങ്കിൽ ക്രൈൻ വിളിച്ചോണ്ട് വരേണ്ടി വരുമെന്ന്. ഞാൻ കുറച്ച് നേരം ആ പൊസിഷനിൽ തന്നെ തറയിൽ കിടന്നു.മനസ്സ് കൊണ്ട് ആഗ്രഹിച്ചെങ്കിലും എന്തോ എഴുന്നേൽക്കാൻ പറ്റിയില്ല.
" താനെന്താ ..കിടന്നു ഉറങ്ങുകയാണോ ? "
മാസ്റ്റർ വന്നു തട്ടി വിളിച്ചപ്പോളാണ് സ്ഥല കാലബോധം ഉണ്ടായത്.

" അല്ലടാ..ഞാൻ ഈ ഫ്ലോറിൽ വൈറ്റ് മാർബിൾ ആണോ ബ്ലാക്ക് ടൈൽസ് ആണോ എന്ന് നോക്കുകയായിരുന്നു " എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും, ഞാൻ ഒന്നും മിണ്ടിയില്ല.  സത്യായിട്ടും...

അവിടെ നിന്നും പിടിച്ചു വലിച്ചോണ്ടു  ഒരു ഉപകരണത്തിന്റെ മുന്നിൽ കൊണ്ട് പോയി.

ട്രെഡ് മിൽ.
പതുക്കെ..പതുക്കെ..നടന്നു കുറച്ചു കഴിഞ്ഞപ്പോ ഒരു അഹങ്കാരം.അടുത്ത് നിന്നവനോട് സ്പീഡ് അൽപ്പം കൂട്ടി തരുവാൻ പറഞ്ഞു. നടത്തം പിന്നെ ചെറിയ ഓട്ടമായി. അവിടം കൊണ്ടും തീർന്നില്ല. അവസാനം പിറകെ പട്ടി ഓടിക്കാൻ വരുന്നത് പോലെ നാലു കാലും പറിച്ചോടാൻ തുടങ്ങി.

" മഹാ..പാപീ...നിന്റെ ഒരൊറ്റ ഉറപ്പിലാടാ ഞാൻ സ്പീഡ് കൂട്ടാൻ പറഞ്ഞത്.ഞാൻ കരച്ചിലിന്റെ വക്കോളമെത്തി .ഭാഗ്യത്തിന് സ്പീഡ് കുറക്കാനുള്ള ബട്ടണിൽ പിടി കിട്ടിയത് കൊണ്ട് വീഴാതെ രക്ഷപെട്ടു.

എ സി യുടെ 18 ഡിഗ്രി തണുപ്പിലും ഞാൻ കിടന്നു വിയർത്തു കുളികുകയായിരുന്നു. അണച്ചും.. കിതച്ചും.. ഞാൻ അടുത്ത് കണ്ട കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോളേക്കും മാസ്റ്റർ എത്തി.

" ദേ..ആ കമ്പിയിൽ പിടിച്ചു തൂങ്ങിക്കേ .."

അനുസരിക്കാതെ നിവൃത്തിയില്ല. ഒറ്റ ചാട്ടത്തിനു കമ്പിയിൽ പിടിച്ചു തൂങ്ങി. ഞാൻ സർവ ശക്തിയുമെടുത്ത് പൊങ്ങാൻ ശ്രമിച്ചു. ഒരു 3cm പൊങ്ങി.വീണ്ടും ശ്രമിച്ചു. രക്ഷയില്ല..

" കമോൺ മാൻ. യു കാൻ ഡു ഇറ്റ്.. " 
മാസ്റ്റർ വിളിച്ചു പറയുന്നുണ്ട്.

ഞാൻ വീണ്ടും ശ്രമിച്ചു നോക്കി. പറ്റുന്നില്ല.  എല്ലുകൾ നുറുങ്ങുന്നു.. ഞരമ്പുകൾ പിണയുന്നു... കണ്ണുകൾ നിറയുന്നു. എന്നിട്ടും അഭിമാനത്തെ വിട്ടു കളഞ്ഞില്ല. സർവ ശക്തതിയുമെടുത്ത് ഉയർന്നു.ഉയരാൻ ശ്രമിച്ചു. പകുതിയായപ്പോൾ ചാക്കരി തൂക്കിയിട്ട പോലെ ദേ..പോകുന്നു പിന്നിലേക്ക്.

" ധിം" എന്ന ഒറ്റ ശബ്ദത്തിൽ ഒതുക്കാമായിരുന്ന ആ സംഭവത്തെ അടുത്തുണ്ടായിരുന്ന ടേബിൾ ഫാൻ നിലത്ത് കിടന്നു ഉരുണ്ടു പിരണ്ട്‌..അകെ ബഹളമയമാക്കി .
എല്ലാവരും ഞെട്ടിത്തിരിഞ്ഞു എന്നെ നോക്കി.
അതിനിടയിൽ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാത്ത രീതിയിൽ സ്പർശിച്ചു. മറുപടിയായി ഉയർന്ന പച്ച മലയാളം ശീലുകൾ ഏത് കവിതയിലെയാണെന്നു ഞാൻ നോക്കിയില്ല.

തലക്കുള്ളിൽ കുഞ്ഞു..കുഞ്ഞു..പൂത്തിരികൾ കത്തുന്ന പോലെ ഒരു ഫീലിംഗ്.കണ്ണിൽ ഇരുട്ട് കയറിയത് പോലെ..

മുഖത്ത് അതി ശക്തമായ് വെള്ളം വന്നു പതിച്ചപ്പോളാണ് വളരെ അപൂർവമായി മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചു വന്നത്.

യെസ്..ഇപ്പോൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ കാണാം.ഏതോ കോമഡി സീൻ ആസ്വദിച്ച മട്ടിൽ ചുറ്റും നിറയെ ആളുകൾ.കോറസ് ആയി പല തരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികൾ.സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാൻ അവിടെ കണ്ടില്ല.

അര മണിക്കൂർ കൊണ്ട് ഞാൻ നോർമൽ ആയി. അപ്പോളേക്കും അത് വരെ ബോഡിയിൽ ഇല്ലാതിരുന്ന ചില " മസിൽസ് " അവിടവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു.ചെറുതായി ഒന്ന് അനങ്ങിയാൽ പോലും അതുങ്ങൾ സിഗ്നൽ തരുന്നു. സിഗ്നലുകൾ പല വഴിക്കു സഞ്ചരിച്ച് അവസാനം "ഹമ്മേ..ഹാവൂ... " എന്ന ശബ്ദങ്ങളായി അപ്പോളും പുറത്ത് വരുന്നുണ്ടായിരുന്നു.

Saturday, 27 August 2016 - 28 comments

മുഖം മൂടികള്‍.


പടിഞ്ഞാറന്‍ മാനത്ത് ചെഞ്ചായം കോരിയൊഴിച്ച് സൂര്യന്‍. മന്ദഹസിക്കുന്ന മുഖമായിരുന്നു അന്ന് സൂര്യന്. തെളിഞ്ഞ ആകാശം. അരികിലുള്ള പള്ളികളില്‍  നിന്നും ഒന്നിലേറെ ബാങ്കുകള്‍ പല ഈണത്തിലും താളത്തിലും ഉച്ച ഭാഷിണികളിലൂടെ പുറത്ത് വന്നു കൊണ്ടിരുന്നു.

റോള പാര്‍ക്കിലെ കോൺക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവ് പോലെ ഈവനിംഗ് വോക്കിനു ഇറങ്ങിയതാണ്. ഇന്ന് പക്ഷെ വേറൊരു ഉദ്ദേശം കൂടിയുണ്ട്.

ഒരു മുഖം മൂടി വാങ്ങണം.

" എന്താണ് ഭായ് പറ്റിയത്? ഇത്തവണ നിങ്ങൾ നാട്ടിൽ നിന്ന് വന്നതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നു.മുഖത്തെ ആ പഴയ പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്. വല്ല അസുഖവുമാണോ? ആകെ ഒരു ടെൻഷൻ പോലെ. "

മനസ്സ് അപ്പോളും സലാമിക്കയുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.

സത്യത്തിൽ, അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധം ഒന്നുമില്ല. വല്ലപ്പോളും കാണുമ്പോൾ പറയുന്ന ഒരു  " അസ്സലാമു അലൈക്കും " അതിൽ ഒതുങ്ങുന്നു ഞങ്ങളുടെ അടുപ്പം.

പക്ഷെ, സലാമിക്ക അത് മനസ്സിലാക്കിയിരിക്കുന്നു. 
മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതെത്ര യാഥാർഥ്യം.

" ടെൻഷൻ അടിച്ചു ആരോഗ്യം നശിപ്പിക്കരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും നമ്മളെ തിരിച്ചറിയും. എല്ലാം ശെരിയാവും ഭായ്."

ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും, കേൾക്കുമ്പോളൊക്കെയും പ്രത്യാശ നൽകുന്ന വാചകം.
" എല്ലാം ശെരിയാകും "

മനസ്സിൽ പുതിയ വെളിച്ചം. തിരിച്ചറിവ് നൽകിയ തിരിച്ചു വരവ്, ജീവിക്കണം...ജീവിക്കും...എല്ലാം നേരിടും. എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ.

മുഖം മൂടി വിൽക്കുന്ന കടയിൽ അസാധാരണമാം വിധം തിരക്കായിരുന്നു അന്ന്.

കരയുന്ന മുഖത്തിനായ് പിച്ചക്കാരനും...ജനസേവകന്റെ മുഖത്തിനായി അറിയപ്പെടുന്ന റൗഡിയും..തിരക്ക് കൂട്ടുന്നു. ശബ്ദം കേട്ട് നോക്കുമ്പോൾ ആ മൂലയിൽ അതിലേറെ തിരക്കാണ്. കാമുകിമാരുടേതിനും ..കാമുകന്മാരുടേതിനും നല്ല ആവശ്യക്കാരുണ്ട്.

ഞാനും ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല,

ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു മനസ്സിലെ ഭ്രാന്തൻ ചിന്തകൾക്ക് മേലെ ആത്മ വിശ്വാസത്തിന്റെ മുഖം മൂടിയെടുത്ത് ഞാനണിഞ്ഞു. കരയുന്ന മുഖം കാണരുതെന്ന് കരുതി ചിരിക്കാൻ കരുതിയ കോമാളി മുഖം പക്ഷെ പലപ്പോളും ചിരിക്കാതിരിക്കുന്നു.

ഇനിയൊരു പക്ഷെ വിൽപ്പനക്കാരൻ അണിഞ്ഞിരുന്നതും മുഖം മൂടിയായിരുന്നുവോ??????
Tuesday, 3 May 2016 - 36 comments

റാസൽ ഖൈമയിലെ ആ വലിയ വീട്.

 മാസങ്ങൾക്ക് മുൻപ്, ദുബായ് നഗരം

തിരക്കാർന്ന ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനമായിരുന്നു അന്നും.ഓഫീസിന്റെ വിശാലമായ മുറ്റത്തു കയറുമ്പോൾ കാണുന്നത്,പല കൂട്ടങ്ങളായി നിന്ന് സംസാരിക്കുന്ന ജീവനക്കാരെയാണ്. എല്ലാവരും ഘോര..ഘോരം..കണ്ഠക്ഷോഭം നടത്തുകയാണ്.ഏറെ ആകാംക്ഷയോടെയാണ് ഞാൻ അവരുടെ അടുത്തേക്ക് ചെന്നത്.

                  സത്യത്തിൽ ഈ പ്രേത..ഭൂത..പിശാചുകൾ ഉണ്ടോ???

ദുഷ്ട ശക്തികൾ..നല്ല ശക്തികൾ..അങ്ങിനെ?.ചെകുത്താൻ ഇല്ലെങ്കിൽ ദൈവത്തിനു നില നിൽപ്പുണ്ടോ?? ഗ്രാവിറ്റി..ആന്റിഗ്രാവിറ്റി...പോസിറ്റീവ് ചാർജ്..നെഗറ്റീവ് ചാർജ്..ചിന്തിച്ചു..ചിന്തിച്ചു തല പുകക്കുകയാണ് എല്ലാവരും.

മണ്ണാങ്കട്ട..ശ്യേ.. മോശം.ഇത്തരം ചിന്തകൾ തന്നെ മാറ്റിയെടുക്കണം. പ്രേതം.. ഭൂതം.. പിശാച്..എല്ലാം മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്ത മാത്രമാണെന്നും, അങ്ങിനെ ഒന്നില്ല എന്നും ഘോര ഘോരമായി ഞാനും വാദിച്ചു.

"ഇല്ലാത്ത പ്രേതത്തെ പേടിക്കുകയും വേണ്ടല്ലോ? പ്രേതത്തിനെ പേടിയില്ലാത്തവന്റെ ചങ്കുറപ്പൊന്നു അളന്നു നോക്കാനായി നിനക്ക് റാസൽ ഖൈമയിലെ ഖോസ്‌റ് വില്ലേജിൽ ഒറ്റക്ക് ഒരു മണിക്കൂർ spent ചെയ്യാൻ പറ്റുമോ?

                                                           ((((((((((  ഠിം...  )))))))))))
രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവന കേട്ട പ്രതാപനെ പോലെയായി എന്റെ അവസ്ഥ. മൊത്തതിലൊരു ബ്ലിങ്കസ്സ്യ ലുക്ക്.മുഖത്ത് വലിയൊരു ക്വസ്റ്റൈൻ മാർക്ക്.

അത്..പിന്നെ...ഈ കാര്യത്തിൽ...ഞാനിപ്പോ...ആ..എനിക്ക് വഴിയറിയില്ല. അന്തസ്സായി ഞാൻ ബ..ബ.ബ്ബ.. അടിച്ചു.

ആത്മാഭിമാനത്തിൽ തൊട്ടു കളിച്ചാൽ പിന്നെ വിടാൻ പറ്റോ? വഴിയറിയില്ലെ ങ്കിൽ ഞാൻ വരാം കൂടെ.

സജീവനാണ് അഭിപ്രായം മുന്നോട്ടു വെച്ചത്.

 ( സജീവനെ അറിയാത്തവർ ഇവിടെ ക്ലിക്കിയാൽ മതി )

എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.ഒന്നും മിണ്ടാതെ ഞാൻ സജീവനെ ഒന്ന് നോക്കി.അതും വളരെ ദയനീയമായി."എടാ നാശം പിടിച്ചവനെ....നീ എന്തൊന്നാടാ പറഞ്ഞത്? എന്നായിരുന്നിരിക്കണം ആ നോട്ടത്തിന്റെ അർഥം.

         സജീവൻ ഒരു വാക്ക് പറഞ്ഞാൽ രജനികാന്തിനേക്കാളും കഷ്ടമാണ്.

പേടി എന്തെന്ന് അറിയാത്ത ഒരുവനായിരുന്നു സജീവ്.ദൈവത്തിൽ പോലും വിശ്വാസമില്ലാത്ത സജീവൻ സത്യത്തിൽ പിശാചിനെയും പേടി ഇല്ലായിരുന്നു. ഒരു പക്ഷെ,തന്നെക്കാൾ വലിയ ഏത് പിശാചിനെ ദൈവത്തിനു സൃഷ്ടിക്കാൻ കഴിയുമെന്ന സംശയമാവാം ഇങ്ങിനെയൊരു അവിശ്വാസത്തിന് പിന്നിൽ.
വർഷങ്ങളായി നശിച്ചു കാട് പിടിച്ചു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു സ്ഥലമായിരുന്നു ഗോസ്റ്റ് വില്ലേജ്. അതെ പറ്റി നാട്ടുകാർക്കിടയിൽ അത്ര നല്ലതല്ലാത്ത പല കഥകളും പ്രചരിച്ചിട്ടുണ്ടായിരുന്നു. മൊത്തത്തിൽ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അത് ധാരാളമായിരുന്നു. പകൽ സമയത്ത് പോലും അതിനടുത്ത് കൂടി പോവുമ്പോൾ അറിയാതെ അങ്ങോട്ടേക്കൊരു നോട്ടം ചെന്നാൽ മതി,എന്തെന്നറിയാത്ത ഒരു തരിപ്പ് തോന്നുമായിരുന്നു എന്നതാണ് സത്യം.സ്വദേശികൾ പോലും ആ വഴി വരാറില്ലത്രേ.

നാലഞ്ചു "സംസ്‌കൃത പദങ്ങൾ" മനസ്സാ ഉരുവിട്ട് സജീവന്റെ ധൈര്യത്തിൽ ഞാനാ വെല്ലുവിളി ഏറ്റെടുത്തു.

                                  തണുത്ത രാത്രിക്ക് ശേഷമുള്ള പ്രഭാതം.

ഗൾഫിൽ പൊതുവെ പ്രത്യക്ഷപ്പെടുന്ന പൊടിക്കാറ്റ് കാലത്ത് മുതലേ അന്തരീക്ഷത്തിൽ  കുമിഞ്ഞു കൂടിയിരിക്കുന്നു.സജീവന്റെ കൂടെ ഗോസ്റ് ഹൗസിൽ ഞാൻ സുരക്ഷിതനാണെന്ന അമിതമായ ആത്മ വിശ്വാസത്താൽ ഞങ്ങൾ യാത്രയായി.

                                 റാസൽ ഖൈമയിലെ ആ വലിയ വീട്ടിലേക്ക്.

സമയം വൈകുന്നേരം 5pm.
ഞങ്ങൾ പ്രവേശന കവാടത്തിൽ എത്തി.വിജനമായ സ്ഥലം. ശ്മശാന നിശബ്ദത എന്ന് പറഞ്ഞാൽ എങ്ങിനെയോ..അങ്ങിനെ തന്നെ.കാടും പടലും പിടിച്ചു ആകെ ഭയാനകമായ ഒരു ജീർണിത അവസ്ഥ. പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ..അവക്ക് ചുറ്റും തഴച്ച് വളരുന്ന കാട്ടു ചെടികൾക്കിടയിൽ നിന്നുള്ള നിഴലുകൾ ആരിലും ഭീതി ഉളവാക്കും.

പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.കാരണം,വില്ലെജ് കാണാനെത്തിയ ഒരു കൂട്ടം ആളുകൾ അവിടെയുണ്ടായിരുന്നു കേട്ട കഥകളെല്ലാം ലുങ്കി ന്യൂസ് മാത്രമായിരുന്നുവെന്നു മിനിട്ടുകൾക്കകം മനസ്സിലായി.ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചുറ്റും നടന്നു.

അങ്ങകലെ വെയിൽ പുറം തിരിഞ്ഞു നടക്കുന്നു.ഒരു സ്വപ്നം പോലെ സായാഹ്നം മങ്ങിത്തുടങ്ങി ദൂരെ സൂര്യൻ തന്റെ ഒരു ദിവസത്തെ ജോലിയുടെ ക്ഷീണം തീർക്കാൻ കടലിലേക്കൊരു മുങ്ങികുളി പാസ്സാക്കാൻ പോവുകയായിരുന്നു. നേരത്തെ കണ്ടഎ ആൾകൂട്ടം തിരിച്ചു പോകാനൊരുങ്ങുന്നു. വെയിൽ കുറഞ്ഞെങ്കിലും ചൂട് കണത്തിട്ടുണ്ട്. അന്തരീക്ഷത്തിൽ പൊടിക്കാറ്റിനുള്ള ലക്ഷണം കാണുന്നു.

                                           "സമയം കുറച്ചായി.നമുക്കിറങ്ങാം"

കയ്യിലിരുന്ന തൂവാല കൊണ്ട് മുഖത്തെ വിയർപ്പൊപ്പി സജീവൻ പറഞ്ഞു

ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും പാടി വണ്ടി സ്റ്റാർട്ട് ചെയ്തു.

                               ഒരു ചാട്ടം..രണ്ടു വിറയൽ..വണ്ടി ഓഫ് ആയി.

സിനിമയിൽ ആയിരുന്നെങ്കിൽ ഒരു ചെറിയ പശ്ചാത്തല സംഗീതത്തിന് സ്കോപ ഉണ്ടായിരുന്നു.പശ്ചാത്തല സംഗീതം ഇല്ലെങ്കിലും എന്റെ ചങ്കിടിപ്പിന്റെ ശബ്ദം നന്നായി കേൾക്കാമായിരുന്നു


മൊബൈലിൽ ടോർച്ച് എന്നൊരു ഐറ്റം ഉൾപ്പെടുത്തുവാൻ ബുദ്ധി കാണിച്ച ആ നല്ലവനായ കണ്ടു പിടുത്തക്കാരനെ നമിച്ചു കൊണ്ട് ഞാൻ ബോണറ്റ് തുറന്നു നോക്കി. ഒന്നും അറിഞ്ഞിട്ടല്ല. വെറുതെ...വെറും വെറുതെ..

വണ്ടിക്കകത്തേക്കും ഇരുട്ട് കയറിത്തുടങ്ങി.എങ്ങും നിശബ്ദത.ചീവിടുകൾ ഒരേ സ്വരത്തിലും താളത്തിലും അങ്ങിങ്ങായി ശബ്ദം പുറപ്പെടുവിച്ചു കോണ്ടേയിരുന്നു

                                            എനിക്കെന്തോ അപകടം മണത്തു.

പറഞ്ഞു കേട്ട കഥകളിലെ ഏകദേശ ലക്ഷണങ്ങൾ എല്ലാം കണ്ടു തുടങ്ങി. മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു.മനസ്സിൽ ഓരോരോ ചിന്തകൾ ഉയർന്നു വരുന്നു. ഇവിടേക്കുള്ള വഴി ചോദി ച്ചപ്പോൾ , മുകളിലേക്ക് കൈയുയർത്തി അല്ലാഹുവിനെ വിളിച്ച് കൊണ്ട് തന്റെ നെറുകയിൽ തൊട്ടു പ്രാർത്ഥന ചൊല്ലിയ ആ പാക്കിസ്ഥാൻകാരന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി.
പടച്ചോനെ... കേട്ടതോന്നും സത്യമാവല്ലേ..ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

                                             എന്ത് കൊണ്ടാണ് ഇങ്ങിനെയൊക്കെ?

ആലോചിക്കുമ്പോൾ തന്നെ സൂചി മുനകൾ തറച്ചു കയറുന്നത് പോലെയുള്ള അവസ്ഥ. പരാകായ പ്രവേശം...അമാവാസി...ഡ്രാക്കുള..വായിച്ചതിനു ശേഷം ഒരു പക്ഷെ ഞാൻ ഏറ്റവും പേടിക്കാൻ പോകുന്ന നിമിഷങ്ങളാകും വരാൻ പോകുന്നത്. അങ്ങ് ദൂരെ എവിടെയോ ഒരു നായയുടെ ഒരിയിടൽ കേൾക്കുന്നു. പൊടുന്നനെ വീശിയ കാറ്റിൽ, കരിയിലകൾ പാറി പറന്നു അവിടെമാകെ താളം കെട്ടിയ നിശബ്ദതയെ കീറി മുറിച്ചു. ചുറ്റും എന്തോ ഭീകരമായ അന്തരീക്ഷം.

                                  പിന്നെ എനിക്ക് ഞെട്ടാനെ നേരമുണ്ടായിരുന്നുള്ളൂ.

അത് വരെ ഈച്ചയെയും തെളിച്ചു കിടന്നിരുന്ന ഒരു ചാവാലി പട്ടി, എണീറ്റ് നിന്ന് അഗ്നി പറക്കുന്ന കണ്ണുകളിലൂടെ ഞങ്ങളെ രണ്ടു പേരെയുമൊന്നു മാറി മാറി നോക്കി.എന്നിട്ട് പതുക്കെ ഇടതു കാലുയർത്തി വീണ്ടും ചെവി ചൊറിയാൻ തുടങ്ങി.

അത് വരെ എന്റെ പരിഭ്രമത്തെ കളിയാക്കി കൊണ്ടിരുന്ന സജീവൻ മുമ്പേങ്കും കാണാത്ത വിധം പരിഭ്രമിക്കാൻ തുടങ്ങി. എന്റെ തൊണ്ട വറ്റി വരണ്ടു.ഭയം കാരണം ഞാനൊന്നു വിറച്ചു.ഒരു വിധത്തിൽ ഞാൻ തൊട്ടു മുന്നിൽ നിന്നിരുന്ന സജീവനെ തോണ്ടി വിളിച്ചു 

                                                    "ഡാ..ഇനിയെന്തു ചെയ്യും" 

എന്ന് ചോദിച്ചതും പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ സജീവൻ തിരിഞ്ഞു നോക്കാതെ, "ഓടിക്കോടാ" എന്ന് പറഞ്ഞു ഓട്ടം തുടങ്ങി.ഓട്ടം തുടങ്ങുമ്പോൾ ഏറ്റവും പുറകിൽ ആയിരുന്നെങ്കിലും, ഏറ്റവും ആദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലലോ?.

പൊളിഞ്ഞു വീഴാറായ ഒരു പള്ളിയുടെ അകത്തളത്തിലാണ് ഞങ്ങൾ ചെന്നെത്തിയത്. ചുറ്റും കൂരിരുട്ട്..എങ്ങും നിശബ്ദത..നായയുടെ ഒരിയിടൽ അടുത്ത് വരുന്നത് പോലെ
                                                                  പൊടുന്നനെ..

ആരോ ടോർച് അടിച്ചത് പോലെ, ഇരുളിന്റെ മറ കീറി ഒരു മിന്നൽ.
വല്ലാത്തതൊരു മാനസിക അവസ്ഥയിലായിരുന്നു ഞാൻ.നമ്മുടെ നിയന്ത്രണത്തിനും അതീതമായി എന്തോ ഒരു ശക്തി കടന്നു വരുന്നത് പോലെ.യാഥാർഥ്യങ്ങൾ ഉള്കൊള്ളാനാവാതെ ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ ചുറ്റും നോക്കി.വിറയ്ക്കുന്ന കാലുകളോടെ..പട പടാന്നു പിടിക്കുന്ന ഹൃദയവുമായി..ഒബാമയുടെ തലയെടുപ്പോടെ..ഞാൻ പുറത്തേക്ക് നടന്നു.അവ്യക്തമായി മാത്രമേ വഴി കാണുന്നുള്ളൂ.ഇരുളിൽ ഒരു പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ.

                                                          ഞെട്ടിപ്പോയി ഞാൻ..

മനസ്സിലൊരായിരം പൂത്തിരി കത്തി.കുപ്പായം മുഴുവൻ വിയർത്തൊഴുകി നനഞ്ഞിരിക്കുന്നു. ഉറക്കമില്ലാത്ത ചീവിടന്മാരുടെ കോറസ്സ്  ബാക്ഗ്രൗണ്ടിൽ തകർക്കുന്നുണ്ട്.പക്ഷെ ഞാൻ കേൾക്കുന്നത് ഹൃദയമിടിപ്പിന്റെ "ടക്.. ടക്.." ശബ്ദം മാത്രം.കാരണം ഇപ്പോൾ എന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് സമയമാണ്.ഇരുട്ട് കനക്കുകയാണ്. 

സമയം എത്രയായിക്കാണുമെന്നു പോലും അറിയാൻ കഴിയാത്ത അവസ്ഥ.

പുറത്തേക്ക് ഓടാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരോ പിടിച്ചു വലിച്ചു.
കണ്ണുകൾ വീണ്ടും കലങ്ങി മറിഞ്ഞു.ആ കലങ്ങി മറിച്ചിലിനിടയിൽ ദൂരെ ഒരു പറ്റം ചിരികൾ പ്രതിധ്വനിക്കുന്നത് പോലെ.ആ ചിരികൾക്കിടയിൽ ഇങ്ങിനെയും കേൾക്കുന്നത് പോലെ...
"ഹാപ്പി ബർത്ത് ഡേ ടു യൂ... ഹാപ്പി ബർത്ത് ഡേ ടു യൂ...ഷാഹിദ്.."

                                          വികാരം വിവേകാത്തിന് വഴി മാറി.

"എടാ പട്ടികളെ..+&$_=+$\=×_+##?&$$@|"  ചില സമയങ്ങളിൽ മാത്രം എന്റെ വായിൽ വരുന്ന ഒരു പ്രത്യേക തരം പുളിച്ച തെറിയുണ്ട്.അത് ആ റൂമിന്റെ ചുവരുകൾക്കുള്ളിൽ അപ്പോളും തട്ടി തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

Monday, 11 January 2016 - 48 comments

പൂത്തുലഞ്ഞ സൗഹൃദം


" സൌഹൃദം ഒരു പിച്ചള പാത്രം പോലെയാണ്.ഇടക്കിടക്ക് മിനുക്കി കൊണ്ടിരുന്നില്ലെങ്കിൽ മറവിയുടെ ക്ലാവ് പിടിച്ച്‌ നിറം മങ്ങി അതിൻറെ ഭംഗി നഷ്ട്ടപ്പെടും. "

" നാം സ്നേഹം കാണിക്കാതിരുന്നാൽ നമ്മെ സ്നേഹിക്കുന്നവരും അകന്നു പോകും.അത് ലോക നടപ്പ്.പിന്നീട് ആ സ്നേഹം തിരികെ കിട്ടാൻ നമ്മൾ ആഗ്രഹിക്കും.അപ്പോൾ കിട്ടിയെന്നും വരില്ല. "

മേൽ സൂചിപ്പിച്ച വരികൾ പറഞ്ഞത് മഹാത്മാ ഗാന്ധിയോ,സ്വാമി വിവേകാനന്ദനോ, അതോ എ.പി.ജെ. അബ്ദുൽ കലാമോ അല്ല. ഇടക്കിടക്ക് ഇത് പോലുള്ള വചനങ്ങൾ പറഞ്ഞു എന്നെ ഞെട്ടിക്കുന്ന എൻറെ സ്വന്തം സോൾ മേറ്റ്‌ പറഞ്ഞതാണ് ഈ വാക്കുകൾ.

അവിടെയാണ് കഥയുടെ തുടക്കം.

പതിവിലും നേരത്തെ ജോലി കഴിഞ്ഞു റൂമിലെത്തിയ ഒരു ശുഭ സാഹ് യ് മു് ..സാ:യാനാമു.അല്ലെങ്കിൽ വേണ്ട ഒരു വൈകുന്നേരം ( അത് മതി ) നല്ല ക്ഷീണമുണ്ട്‌.ഒരു ചായ കുടിച്ചാൽ ക്ഷീണം മാറും.നേരെ അടുക്കളയിലോട്ടു വിട്ടു.ഇന്നലത്തേത് പോലെ ചായയിൽ പച്ച വെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ചായ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ്,ഫോണിൽ ഒരു " വിസിലടി " ശബ്ദം കേട്ടത്.

" കൃത്യം അഞ്ചു വർഷങ്ങൾക്ക് മുൻപാണ്‌ ആ പണി കിട്ടിയത്.നാട്ടിലുള്ള പെണ്‍കുട്ടികളുടെ പ്രാർഥനയുടെ ഫലമാണോ അതോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കഷ്ട്ട കാലം കൊണ്ടാണോ  ആവോ? അഞ്ചു വർഷം മുൻപാണ്‌ ഞാൻ അവളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത്."
നാളെ ഞങ്ങളുടെ അഞ്ചാം വിവാഹ വാര്ഷികം.

സുഹൃത്തിന്റെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് നോട്ടിഫികേഷൻ വന്ന ശബ്ദമായിരുന്നു നേരത്തെ കേട്ട "ബീപ്" ശബ്ദം.ഇപ്പോൾ സ്വാഭാവികമായും നിങ്ങൾ ആലോചിക്കുന്നുണ്ടാകും"ഏതവനാടാ ഈ സുഹൃത്ത്‌?ഫോർ ദി ടൈം ബീയിംഗ് നമുക്കവനെ സജീവൻ എന്ന് വിളിക്കാം.

സുന്ദരൻ..ലോല ഹൃദയൻ...നിഷ്കളങ്കൻ..നിർ മലൻ...കരിക്കിൻ വെള്ളം പോലെ ശുദ്ധൻ..(ഇതിൽ കൂടുതൽ നുണ പറയാൻ എനിക്കാവില്ല ).
ഗ്ലാമർ കുറവാണെന്ന് പറഞ്ഞപ്പോൾ,ഹീറോ ഹോണ്ട ഗ്ലാമർ വാങ്ങി സജീവന് ഗ്ലാമർ ഉണ്ടെന്നു മാറ്റി പറയിച്ചവൻ സജീവൻ...
മഞ്ഞ ഷർട്ട്‌ ഇട്ടാൽ ഒടുക്കത്തെ ഗ്ലാമറാണെന്ന് ആരോ കളിയാക്കി പറഞ്ഞപ്പോൾ സത്യമാണെന്ന് വിശ്വസിച്ചു,ഡെയിലി മഞ്ഞ ഷർട്ട്‌ ഇട്ടു നടന്നവൻ സജീവൻ ...
15 വർഷമായി സിംഗിൾ സോൾ ഡബിൾ ബോഡീസ് എന്നാ പോലെ കഴിഞ്ഞിരുന്ന എന്റെ ആത്മ മിത്രം സജീവ്‌...
ഒരു പഴമേ കിട്ടിയുള്ളൂ എങ്കിലും " പഴമെനിക്ക്..തൊലി നിനക്ക് " എന്ന രീതിയിൽ പങ്കു വെക്കുന്ന അത്ര ഒരുമയുള്ള സുഹൃത്ത്.
പ്രായത്തിൽ കവിഞ്ഞ പക്വതയാണോ അതോ പക്വതയിൽ കവിഞ്ഞ പ്രായമാണോ എന്നറിയില്ല,മേൽ പറഞ്ഞ രണ്ടു സാധനങ്ങളും ഇഷട്ടന് വേണ്ടുവോളമുണ്ട്.
ഈ വാർഷികത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

അവർ പുതിയൊരു സ്ഥലത്തേക് മാറി പോവുകയാണ്.അത് കൊണ്ട് തന്നെ പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.എന്തെങ്കിലും ഒന്ന് പോര.സംഗതി വെറൈറ്റി ആയിരിക്കണം.

എന്തിനാ ഒരു ഗിഫ്റ്റ് എന്ന് ചോദിച്ചാൽ ഒന്നിനും അല്ല.ചുമ്മാ.കണ്ടാൽ ഒന്ന് ഞെട്ടണം.സന്തോഷം തോന്നണം.പിന്നെ സൌഹൃദം പൂത്തുലഞ്ഞ് ഒരു സംഭവം ആകണം.ഇങ്ങിനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ.

വേണ്ടപ്പെട്ടവർക്ക് ഗിഫ്റ്റ് തിരഞ്ഞെടുക്കുക എപ്പോളും പ്രയാസാമേറിയ കാര്യമാണ്.എന്ത് നൽകിയാലാണ് മതിയാവുക?ആദ്യമേ പ്ലാൻ ചെയ്തിട്ട് വേണം ഗിഫ്റ്റ് വാങ്ങാൻ.
എൻറെ പ്രിയ സുഹൃത്തേ..എന്താണ് ഞാനിപ്പോൾ തരിക?

അങ്ങിനെ മസ്തിഷ്കവുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുമ്പോൾ പപ്പടം ചുടൽ ഭാഗികമായി സ്റ്റോപ്പ്‌ ചെയ്തു ഭാര്യയും സഹായത്തിനെത്തി.

"അവർക്ക് ഏറ്റവും ഇഷ്ട്ടപെട്ട..അല്ലെങ്കിൽ വാങ്ങണം എന്ന് പ്ലാൻ ഉള്ള സാധനം തന്നെ സമ്മാനമായി നല്കണം.അത് മനസ്സിലാക്കി സമ്മാനം തിരഞ്ഞെടുത്താൽ അതായിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഗിഫ്റ്റ്"

കുറച്ച് സമയത്തെ കുലങ്കുഷമായ ചിന്തകൾക്ക് ശേഷം തല മണ്ടയിൽ മിന്നി കത്തിയ ഐഡിയ ഭാര്യ ഷെയർ ചെയ്തു.

" അതിനിപ്പോ 20 സെൻറ് സ്ഥലവും വീടും വാങ്ങി കൊടുക്കാനുള്ള ഗോൾഡ്‌ താൻ തരുമോ?

ചോദ്യം അവൾക്കത്ര ഡൈജസ്റ്റ് ആയില്ലെന്ന് തോനുന്നു.

"എൻറെ അടുത്തൂന്ന് മാറി പൊയ്ക്കോ..അല്ലെങ്കിൽ ചവിട്ടി തേമ്പിക്കളയും എന്നർത്ഥത്തിൽ..സ്വതവേ ഉരുണ്ട കണ്ണുകൾ,കണ്ണെടുത്ത്‌ അകതെക്കിട്രാ എന്ന് പറയിപ്പിക്കുന്ന രീതിയിൽ തുറിച്ചൊരു നോട്ടം.അവളുടെ നോട്ടത്തിന് അവളുടെ കയ്യിലിരുന്ന പപ്പടം കുത്തുന്ന കമ്പിയെക്കൾ മൂർച്ചയുണ്ടായിരുന്നു.ഏങ്കോണിച്ച മുഖത്തോടെ അടുക്കളയിലേക്ക് പോകുന്നതിനിടയിൽ എ സി ഓഫ് ചെയ്തു.കോപത്തിൻറെ ഊക്കിൽ സ്വിച്ച് പറിഞ്ഞു പോയില്ല എന്നേ ഉള്ളൂ.

അതോടെ ഒരു കാര്യം മനസ്സിലായി.

ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു നാഗവല്ലി ഉറങ്ങിക്കിടപ്പുണ്ട്.അതെപ്പോ ഉണരുമെന്നോ,ഉണർന്നാൽ എന്തൊക്കെ ചെയ്യുമെന്നോ പ്രവചിക്കാനാവില്ല.

എന്തായാലും റിസ്ക്‌ എടുക്കണ്ട.ചായ ഞാൻ തന്നെ ഉണ്ടാകുന്നതാണ് ബുദ്ധി.

എന്നാലും എന്ത് ഗിഫ്റ്റ് വാങ്ങണം?ഇനി ADVICE ചോദിക്കാൻ ഭാര്യയുടെ അടുത്ത് പോയിട്ട് കാര്യമില്ല.

ചിന്തകൾ കാട് കയറി.ചിന്തകളുടെ വേലിയേറ്റം അസഹ്യമായപ്പോളാണ് ,ജമ്പനും തുമ്പനും കഥയിലെ തുമ്പന്റെ തലയിൽ ബൾബ്‌ കത്തുന്നത് പോലെ എൻറെ മനസ്സിലൂടെ ഒരു ചിന്ത ഇങ്ങിനെ സൈറണ്‍ മുഴക്കി പാഞ്ഞു പോയത്.

"ഓണ്‍ലൈൻ സുഹൃത്തുക്കളോട് സജ്ജഷൻ ചോദിച്ചാലോ?" 

മുഖപുസ്തകം പൊതുവേ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു.എങ്കിലും കുറച്ച് പച്ചലൈറ്റുകൾ കത്തിക്കിടക്കുന്നുണ്ട്.എല്ലാവരോടും  ഗിഫ്റ്റ് ഐഡിയ സജ്ജസ്റ്റ് ചെയ്യാൻ അഭ്യർത്ഥിച്ചു മെസ്സേജ് അയച്ചു."ബ്ലും" എന്ന ശബ്ദത്തോടെ തുറന്നു വരുന്ന ആ ചാറ്റ് ബോക്സും കാത്ത് ഞാനിരുന്നു.

പ്രതീക്ഷ തെറ്റിയില്ല.

ഞാൻ പ്രതീക്ഷിച്ച ഐഡിയിൽ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.

നിഷ.അതായിരുന്നു അവളുടെ പേര്.സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ ശ്രദ്ധിക്കാറുള്ള ഒരു പ്രൊഫൈൽ.ഒരിക്കൽ ഇങ്ങോട്ട് മെയിൽ അയക്കുകയായിരുന്നു.

"ഇക്കയുടെ എഴുത്തുകളും ടിപ്പുകളും എനിക്ക് വളരെ ഇഷ്ട്ടമാണ്.മുടക്കം കൂടാതെ വായിക്കാറും ഉണ്ട്.അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു."

എൻറെ  എഴുത്തുകൾ ചവറാണെന്ന്  പറഞ്ഞു കളിയാക്കുന്ന ഭാര്യയോടു അൽപ്പം അഭിമാനത്തോടെ ഇപ്പോഴും ആ മെയിൽ കാണിച്ചു വായടപ്പിക്കാറുണ്ടായിരുന്നു.

അന്ന് തുടങ്ങിയ തൂലിക സൗഹൃദം 2 മാസം മുൻപ് വരെ തുടർന്നു.

നിഷയുടെ ഗിഫ്റ്റ് ഐഡിയ എനിക്കും വളരെ നന്നായി തോന്നി.കാരണം അതൊരു ഐഡിയ അല്ല.ഒന്നൊന്നര ഐഡിയ തന്നെ.അത് പ്രാവർത്തികമാക്കുക തന്നെ.

നിഷയുടെ തിരക്കഥ ഞാൻ മനസ്സിലൊന്നു ഡയറക്ഷൻ ചെയ്തു നോക്കി.


അടുത്തുള്ള മാളിൽ പോകുന്നു....
കപ്പിൾ വാച്ച് വാങ്ങുന്നു...
സുഹൃത്തിന്റെ വീട്ടില് പോകുന്നു.
തക്കം നോക്കി സമ്മാനം കട്ടിലിനടിയിൽ ഒളിപ്പിക്കുന്നു.
പിറ്റേ ദിവസം ഫോണിൽ വിളിക്കുന്നു.
ഒളിപ്പിച്ചു വെച്ച ഗിഫ്റ്റ് തുറക്കാൻ പറയുന്നു..
സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു...
അത്ഭുതം കൊണ്ട് കണ്ണുകൾ തള്ളുന്നു..
ഞാൻ " അതെ ഐ മീൻ ഇറ്റ്‌" എന്നാ ഭാവത്തോടെ പുഞ്ചിരിക്കുന്നു.
എൻറെ പുഞ്ചിരി അവൻ ഭാവനയിൽ കാണുന്നു.
സന്തോഷം...അവിടെയും...ഇവിടെയും.

ആഹാ ..എത്ര മനോഹരമായ പ്ലാനിംഗ്!!!!

കൊള്ളാം..കിടിലൻ ഐഡിയ.സൌഹൃദം പൂത്തുലയും.ഉറപ്പ് !!!!
അങ്ങിനെ എല്ലാ പഴുതുകളും അടച്ച വിദഗ്ദ്ധമായ പ്ലാനും തയ്യാറാക്കി ഞങ്ങൾ സുഹൃത്തിൻറെ വീട് ലക്ഷ്യമാക്കി യാത്രയായി.അർദ്ധ മനസ്സോടെ മടിച്ചു നിന്ന ഭാര്യയെ ഞാൻ ബലമായി സമ്മാനം ഒളിപ്പിക്കാനുള്ള ജോലി അവരോധിച്ചു കൊടുത്തു.

സജീവനും കുടുംബവും ടിവിയും കണ്ടു കൊണ്ട് സിറ്റിംഗ് റൂമിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.അവരെന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.എന്താ പറയുക?ഞാൻ വേറെ ത്രില്ലിൽ ആയിരുന്നു.ഒരു ഡിറ്റക്റ്റീവിനെ പോലെ സമ്മാനം ഒളിപ്പിക്കാൻ പറ്റിയ സ്ഥലം തിരയുന്ന തിരക്കിൽ.ഗിഫ്റ്റ് ഒളിപ്പിക്കാം എന്ന് ഏറ്റ ഭാര്യയാവട്ടെ,ഞാൻ ഈ നാട്ടുകാരനേ അല്ല എന്നാ ഭാവത്തിൽ ചിക്കൻ ഫ്രൈയുടെ ലെഗ് പീസ്‌ കടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു.

            ഇപ്പൊ ശെരിയാക്കിത്തരാം എന്നാ മട്ടിൽ ഞാൻ ഒന്ന് കൂടി ചുറ്റും കണ്ണോടിച്ചു.നിരാശയായിരുന്നു ഫലം.എന്റെ റഡാറിലും ഒന്നും പതിഞ്ഞില്ല. അഥവാ..കണ്ണെത്തുന്നിടത് കയ്യെത്തില്ല.കയ്യെത്തുന്നിടത് ഒളിപ്പിക്കാനും പറ്റില്ല.
നിമിഷങ്ങൾ 20-20 ക്രിക്കറ്റിലെ അവസാന ഓവർ എന്ന പോലെ സ്ലോ മോഷനിൽ നീങ്ങി കൊണ്ടിരിക്കുന്നു.എ.ആർ.റഹ്മാൻ സംഗീതം പോലെ നേർത്ത ശ്രുതിയിൽ നിന്നും തുടങ്ങി ആകെ ഉലയ്ക്കുന്ന ബീറ്റുകളിൽ എത്തി നിൽക്കുന്ന പ്രതീക്ഷകൾ.

ഇനിയെന്ത് ചെയ്യും എന്ന് ഗാഡമായി ആലോചിച്ചു കൊണ്ടിരിക്കമ്പോലാണ്,അവനത് പറഞ്ഞത്. " കുറച്ച് നേരം കിടന്നോളൂ.."
ഒരു പിടി വള്ളി കിട്ടിയ ആശ്വാസത്തോടെ ഞാൻ.

രോഗി ഇച്ചിച്ചതും..വൈദ്യൻ കൽപ്പിച്ചതും ...യേത് ??

നിശബ്ധത തളം കെട്ടി നിൽക്കുന്ന മുറി.അകത്ത് ഡാർക്ക് സീൻ ആണ്.ദെയർ ഈസ്‌ നോട്ട് മച്ച് വെളിച്ചം.ഉള്ള വെളിച്ചത്തിൽ അഡ്ജസ്റ്റ് ചെയ്തു,ഒരു സംശയത്തിനും ഇട കൊടുക്കാതെ തഴക്കവും പഴക്കവും വന്ന കള്ളനെ പോലെ ആ കാര്യം നല്ല ഭംഗിയായി നിർവഹിച്ചു.

" ഓപ്പറേഷൻ ഗിഫ്റ്റ് ഒലിപ്പിക്കൽ "നല്ല രീതിയിൽ കമ്പ്ലീറ്റ്‌ ആക്കിയ സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു പോകാനിരിക്കുമ്പോലാണ് ,ഞങ്ങളുടെ കണക്കു കൂട്ടലുകളെ തകിടം മറിച്ച് കൊണ്ട് സജീവൻറെ അപ്രതീക്ഷിത ചോദ്യം.

"ഗിഫ്റ്റ് കട്ടിലിനടിയിൽ ഒളിപ്പിക്കാൻ മരന്നിട്ടില്ലലോ?" 

ലാ..ലാ..ലാ ല ലാ..എന്നാ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കോട് കൂടി രണ്ടു വെടി പൊട്ടി.ടാറിൽ വീണ ഇയാം പാറ്റ കണക്കെ ഞാൻ സ്റ്റക് ആയിപ്പോയി.ബോധം മറയുന്നു.ഹൃദയത്തിൽ മന്ത്രിമാർ മരിക്കുമ്പോൾ ആകാശവാണിയിൽ ഇടുന്ന ട്യൂൺ.

എന്റെയുള്ളിൽ ഞാനും നാട്ടുകാരും ചേർന്ന് ചങ്ങലക്കിട്ടിരുന്ന സൽമാൻഖാൻ ഞെട്ടിയെണീറ്റ് മസിൽ പിടിച്ചു.

കണ്ണ് ചുവക്കണ്...പല്ല് കടിക്കണ്...മുഷ്ട്ടി ചുരുട്ട്ണ്...ആകെ വിയർക്കണ്
 മാറിയ മുസിക്കോടെ സൌഹൃദം പൂത്തുലയുന്നതിനു മുന്പേ വാതിൽ അടച്ചു സജീവൻ രക്ഷപെട്ടു.
Friday, 13 November 2015 - 32 comments

വാരാന്ത്യക്കുറിപ്പുകള്‍.


സംഭവം നടക്കുന്നത് അറബികളുടെയും ഒട്ടകങ്ങളുടെയും ഷെയ്ഖ്മാരുടെയും നാടായ ദുബായില്‍.സാമാന്യം ചൂടുള്ള ഒരു വ്യാഴാഴ്ച്ച ദിവസം. നിനച്ചിരിക്കാതെ കിട്ടിയ ഒരു ഒഴിവു ദിനം ആനന്ദകരമാക്കുവാന്‍ വേണ്ടി ടോറന്റില്‍ നിന്നും വലിച്ചെടുത്ത റാം ജിറാവും കണ്ടു കൊണ്ടിരിക്കുമ്പോളാണ് അവര്‍ വന്നത്. സുഹൃത്തും കുടുംബവും.

"ഇത് മോശാണ് ട്ടാ " 
എന്ന ഡയലോഗും ആയിട്ടാണ് അവര്‍ അകത്തേക് കയറിയത്. 

ഞാന്‍, ഇന്നസന്‍റ് മുണ്ടില്ലെന്നു തിരിച്ചറിയുന്ന പോലെ ഒരു സ്വയം നോട്ടം നടത്തി.പീസ്‌ വല്ലതും കാണുന്നുണ്ടോ? ഏയ് കുഴപ്പമൊന്നുമില്ലല്ലോ..

അതല്ല ഒഴിവു ദിവസമായി വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിക്കുന്നത് മോശമല്ലേ എന്നാ ഉദേശിച്ചത്.എന്‍റെ നോട്ടത്തിന്‍റെ അര്‍ഥം അവര്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. 

പുറത്ത് എവിടയെങ്കിലും ഒന്ന് കറങ്ങാന്‍ പോകണം എന്ന തീരുമാനവുമായിട്ടാണ് അവരുടെ വരവ്.

പക്ഷെ എങ്ങോട്ട്?

കൂട്ടുകാരുടെ കൂടെ പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ എന്നും എവിടെ പോകും എന്നുള്ളത് ഞങ്ങളെ സമ്പന്തിച്ചിടത്തോളം തലവേദന ഉയര്‍ത്തുന്ന ചോദ്യമാണ്.ഇനിയും പോകാത്ത നിരവധി സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട്.അവയില്‍ എവിടെ പോകണം എന്ന കാര്യമാണ്‌ എത്ര ആലോചിച്ചിട്ടും തീരുമാനം ആകാത്ത കാര്യം.പിന്നീട് അങ്ങോട്ട്‌ കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും മേളമായിരുന്നു. 

ആലോചനകള്‍ക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൌസിന്‍റെയും കീ ബോര്‍ഡിന്‍റെയും സഹായത്തോടെ ഗൂഗിളിലേക്ക്‌ ഊളിയിട്ടു.  പെട്ടെന്ന് കണ്ണിലുടക്കിയ വെബ്‌ സൈറ്റില്‍ എത്തിയപ്പോള്‍ മൗസ് നിശ്ചലമായി. 

നിറയെ അരയന്നങ്ങളുമായി ഒരു തടാകം.മനസ്സിനെ കോരി തരിപ്പിക്കുന്ന പ്രകൃതി മനോഹരിതയുടെ വെത്യസ്ഥമായ പുതിയ മുഖം. മരുഭൂമിയില്‍ ഒരു നീരുറവ. ഖുദ്ര ലേയ്ക്ക്.എത്ര മനോഹരം.എഴുതാനും പറയുവാനും വാക്കുകള്‍ പോര.ആ കാഴ്ചകള്‍ ഫോട്ടോകളിലൂടെ സംസാരിക്കും.

പെണ്‍കൂട്ടം അത് വരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദമുഖരിതമാക്കി. 
"ഇവിടെ തന്നെ പോകാം"
കോറസ് ആയി എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

അങ്ങിനെ ഖുദ്രയെന്ന പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസം കാണാന്‍ ഗൂഗിള്‍ മാപ്പിന്‍റെ  സഹായത്തോടെ തെക്കും വടക്കും തിരിച്ചറിയാത്ത ഞങ്ങള്‍ യാത്ര തിരിച്ചു.

നഗരം തിരക്കിന്‍റെ പിടിയിലാണ്.ഓരോ റോഡും കാറുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ സ്ട്രീറ്റും കടന്ന് കിട്ടാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വന്നു.ഇടക്കിടക്ക് ചിന്തയിലേക്ക് സ്വയം നഷ്ട്ടപെട്ടും വീണ്ടും യഥാര്‍ത്ഥത്തിന്‍റെ നഗര വേഗത കൈ കൊണ്ടും വാഹനം ഖുദ്ര ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു.അധികം വൈകാതെ ആദ്യത്തെ പണി കിട്ടി.

GPRS സെറ്റ് ചെയ്ത് വെച്ചിരുന്ന എന്‍റെ മൊബൈല്‍ ചാര്‍ജ് കഴിഞ്ഞു.ചാര്‍ജര്‍ എടുക്കാനും വിട്ടു പോയിരുന്നു.

ഇനി വഴി കാണിച്ചു തരാന്‍ ഗൂഗിള്‍ മാപ്പ് സഹായത്തിനില്ല.
പകലത്തെ പണി ഭാരം കൊണ്ടാകാം,സൂര്യന്‍റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.സൂര്യന്‍ ഡ്യൂട്ടി കഴിഞ്ഞ് റിട്ടേണ്‍ ടിക്കറ്റ് എടുക്കാനുള്ള ക്യൂവിലാണ്.

ഏകദേശം ഒരു ഉദേശം വെച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്.വഴി തെറ്റിയോന്നും സംശയമുണ്ട്‌.ആരുടേയും നമ്പര്‍ കാണാതെ അറിയാത്ത കാരണം , അടുത്ത ഒപ്ഷന്‍ ആയ "ഫോണ്‍  എ ഫ്രണ്ട് " ലൈന്‍ ഉപയോഗിച്ചു കണ്ടു പിടിക്കാമെന്ന മോഹത്തിനും സ്കോപ്പ് ഇല്ലാതായി.
ഒരു ശുഭാപ്തി വിശ്വാസക്കാരന്‍ ആവാന്‍ ഞാന്‍ വല്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.ദൂരെ ബുര്‍ജ് ഖലിഫ ഒരു അവ്യക്തമായ നിഴല്‍ പോലെ കാണാം.
പണി പാളി.വഴി തെറ്റി.

വഴി തെറ്റിയതറിയാതെ ഖു ദ്രയുടെ പ്രകൃതി ഭംഗിയെ കുറിച്ച് കാറില്‍ അപ്പോളും ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 ഇനിയെന്ത് ചെയ്യും?

എന്നെ വിശ്വസിച്ച് കൂടെ കൂടിയവരെ എന്ത് പറഞ്ഞു ഞാന്‍ മനസ്സിലാക്കും?
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞാന്‍ ഡ്രൈവിംഗ് തുടര്‍ന്നു കൊണ്ടേയിരുന്നു.

അടിച്ച വഴിയെ പോയില്ലെങ്കില്‍, പോയ വഴിയെ അടിക്കുക എന്ന തിയറി ഫോളോ ചെയ്തു അവസാനം എത്തിപെട്ടത് ദുബായ് " അല്‍ ബാദി " റെസിഡന്‍സ് ഏരിയയില്‍ .

" നീ വേറെ എവിടെയോ പോകണമെന്നാണല്ലോ പറഞ്ഞത്? "
കൂടെയുള്ളവര്‍ വിടാനുള്ള മട്ടില്ല.

" അതിനെന്താ? നമ്മള്‍ സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ നമ്മള്‍ പഠിക്കണം.പ്രതിസന്ധികളെ അതി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌."

പറഞ്ഞ എനിക്ക് പോലും മനസ്സിലാവാത്ത ഒരു എക്സ്പ്ലനേഷന്‍ കൊടുത്ത്,ഇനിയെന്തെന്ന ഭാവത്തില്‍ ഞാന്‍ കൂടെയുള്ളവരെ നോക്കി.ആരും ഒന്നും മിണ്ടുന്നില്ല.ചുമ്മാ എന്നെ ഇങ്ങിനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു

അതെ.അവരും കണ്‍ഫ്യൂഷനിലാണ്. അവരാദ്യം തല്ലണോ ...ഞാന്‍ ആദ്യം അവരുടെ കാല് പിടിച്ചു മാപ്പ് പറയണോ ?

മണിക്കൂറുകള്‍ക്ക് മുന്‍പ് ഫോട്ടോ കണ്ടു മൂക്കത്ത് വിരല്‍ വെച്ചവര്‍, ആ വിരലെടുത്ത് എന്റെ കൊങ്ങക്ക്‌ വെക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.കുറ്റം പറയരുതല്ലോ,എന്‍റെ പുറം പൊളിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി സഹകരിച്ചു.ഇത്ര ആത്മാര്‍ഥത അവര്‍ മറ്റൊരു ജോലിക്ക് കൊടുത്ത്തിരിക്കാന്‍ വഴിയില്ല. 

ഇരുട്ടായി..രാത്രിയായി..എല്ലായിടത്തും നക്ഷത്ര വിളക്കുകള്‍ കത്തി കൊണ്ടിരിക്കുന്നു...ഞങ്ങള്‍ക്ക് വിശപ്പുമായി.

അതോടെ ഇനിയെന്ത്? എന്ന ചോദ്യത്തിനു ഉത്തരമായി.നേരെ അടുത്തുള്ള 
KFC യിലേക്ക് യാത്രയായി.

ബിവറേജ് കോര്‍പറേഷന് മുന്നിലെ തിരക്കിനെ വെല്ലുന്ന പോലുള്ള ജനമായിരുന്നു അവിടെ.
വര്‍ണ ശബളമായ അന്തരീക്ഷം....
എങ്ങും പൊട്ടിച്ചിരികളും..വള കിലുക്കങ്ങളും...
കല പില ആരവങ്ങളും...

ചങ്ങമ്പുഴയുടെ ഭാഷയില്‍ പറഞ്ഞാല്‍ 
" എവിടെ തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം 
പൂത്ത മരങ്ങള്‍ മാത്രം."

"വളഞ്ഞ വഴികള്‍" പണ്ടേ ഇഷ്ട്ടമല്ലാത്തത് കൊണ്ട്  ഗേറ്റ് കടക്കാന്‍ ഒന്നും ബുദ്ധിമുട്ടാതെ ഞാന്‍ നേരെ " ബാരിയര്‍ " ചാടി കടന്നു ക്യൂവില്‍ ഇടം നേടി. ലോകത്ത് എവിടെയായാലും മലയാളികള്‍ക്ക് ജന്മനാ കിട്ടുന്ന ഒരു സ്വഭാവമാണ്, ഒരു കാര്യവുമില്ലാതെ തിക്കി തിരക്കി കളിക്കുക എന്നത്.ഞാനും ഒരു പക്കാ മലയാളിയായി മാറി. അവിടെ നില്‍ക്കുന്ന സ്ത്രീകളില്‍ ആരില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ അവിടെ നിന്നു എരി പൊരി കൊണ്ടു.  
  
ചെറിയ ഒരു യുദ്ധത്തിനൊടുവില്‍ കിട്ടിയ KFC ചിക്കനുമായി ഞങ്ങള്‍ അടുത്തുള്ള ആളൊഴിഞ്ഞ ടേബിളില്‍ സ്ഥാനം ഉറപ്പിച്ചു.

എനിക്കും ഭാര്യക്കും അടുത്തടുത്ത സീറ്റ് തന്നെ കിട്ടി.അതെനിക്ക് ഒരു തരത്തില്‍ പാരയാണ്.കാരണം അവള്‍ ഒരു മാതിരി പാകിസ്‌താന്‍ സ്വഭാവമാണ്.എപ്പോളാണ് എന്‍റെ പ്ലേറ്റില്‍ ഇരിക്കുന്ന "കാശ്മീരികളില്‍" അവകാശവാദം ഉന്നയിക്കുക എന്ന് പറയാന്‍ പറ്റില്ല. റിസ്ക്‌ എടുക്കണ്ട എന്ന് കരുതി ഞാന്‍ വേഗം തന്നെ സുഹൃത്തിന്‍റെ അരികിലേക്ക് മാറിയിരുന്നു.

അവിടെയിരുന്ന് എന്‍റെ ക്യാമറ കണ്ണുകളെ ക്യൂവില്‍ നില്‍കുന്ന ഒരു മലയാളി പെണ്‍കുട്ടിയെ ഫോക്കസ് ചെയ്യുമ്പോളാണ്, അനുവാദം വാങ്ങാതെ ആ രൂപം ഫ്രെയിമിലേക്ക് കയറി വന്നത്.


വെയില്‍ കൊണ്ട് പുറത്ത് കഴിയുന്നവന്‍റെ പരുക്കന്‍ പ്രകൃതം.കറുത്ത മുടി.പൂച്ച ക്കണ്ണുകള്‍ .മെലിഞ്ഞ ദേഹത്തിനു ചേരാത്ത വിധം വലിപ്പ ക്കൂടുതല്‍ ഉള്ള ജുബ്ബയാണ് വേഷം.കൂടെ ഒരു വട്ട തൊപ്പിയും.കാഴ്ചയില്‍ ഒരു അറുപതിനോടടുത്ത പ്രായം..ഇട കലര്‍ന്ന് നരച്ച കുറ്റിത്താടി.ഒരു സാത്താനെ കണ്ട പോലെ അയാള്‍ എന്നെ നോക്കുന്നു.കറ പിടിച്ച അയാളുടെ നിര തെറ്റിയ പല്ലുകളും നോട്ടവും എന്നെ എന്തോ ഭയപ്പെടുത്തി.

ഞങ്ങള്‍ ഇരുന്നതിന്റെ പിറകില്‍ സൈഡില്‍ ആയിട്ടാണ് അയാള്‍ ഇരുന്നത്.ഇടക്കെപ്പോളോ ഞാന്‍ അയാളിരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.ഇയാള്‍ക്കെന്താ തലക്കു പുറകിലും കണ്ണുണ്ടോ? അതോ ഇതാണോ ടെലിപ്പതി എന്ന് പറയുന്നത്?എന്നാല്‍ അത് അറിഞ്ഞിട്ടു തന്നെ കാര്യം.കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഞാനൊന്ന് പാളി  നോക്കി. 

വിശ്വസിക്കാനായില്ല.അയാളതാ വീണ്ടും നോക്കുന്നു.

ഇയാള്‍ ആര്?എവിടെ നിന്നു വന്നു?

(തുടരും)
Thursday, 17 September 2015 - 46 comments

സൗഹൃദം വഴി മാറുമ്പോൾ


ഒരു വീക്കെൻഡിലെ ആലസ്യത്തിൽ  കിടക്കയിൽ നിന്നുമെഴുന്നേൽ ക്കാതെ, ഒരു കയ്യിൽ ചായയും മറുകയ്യിൽ മൊബൈലുമായി ഇരിക്കുമ്പോളാണ് അവൾ അത് ചോദിച്ചത്

" നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? "

തികച്ചും അപ്രതീക്ഷിതമായിരുന്നു ഭാര്യയുടെ ആ ചോദ്യം.അവളുടെ ചോദ്യത്തിന് പെട്ടെന്ന് " ങേ.."എന്ന ഞെട്ടലോടെയാണ് ഞാൻ പ്രതികരിച്ചത്. 

" ആരാ ഈ ആതിര? "

രൗദ്ര ഭീമനെ പോലെ വന്ന അവളെ കണ്ടു ഞാൻ ഒന്നു പകച്ചു.കുടിച്ച ചായയുടെ പകുതി അറിയാതെ തുപ്പിയ ഞാൻ ടിഷ്യൂ കൊണ്ട് ഷർട്ട്‌ തുടച്ച്, കുറച്ച് നേരമായി അണ്ണാക്കിലോട്ടു ഇറങ്ങിപ്പോയ നാവ് വലിച്ചെടുത്ത് ഞാൻ ചോദിച്ചു. 
"എന്താ ഇപ്പൊ ഇങ്ങിനെയൊരു ചോദ്യം? "

കണ്മുന്നിൽ വന്നിട്ടും...
നിന്നരികിൽ നിന്നിട്ടും...
നീയെന്നെ കാണാതെ പോയതെന്തേ..?
ഒരിക്കലെൻ സൂര്യനും ചന്ദ്രനും..
നിഴലും നിലാവും നീയായിരുന്നു.
അന്നെന്നക്ഷരങ്ങൾ നിനക്കായ് 
നിനക്കായ് മാത്രം ജനിച്ചിരുന്നു.
അന്ന് മൗനമായ് പാറി പറന്നു പോയ്‌ നീ..
ഇന്ന് ഈ കൂട്ടിൽ ഞാൻ തനിച്ചായിപ്പോയി.
നീ തിരിച്ചറിയാതെ പോയ എന്റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്റെ ഏറ്റവും വലിയ വികാരം.ഒരുപാട് സ്നേഹത്തോടെ...ആതിര.

അലമാരയിൽ നിന്നും സാധനങ്ങളും പുസ്തകങ്ങളും മാറ്റുന്നതിനിടയിൽ കിട്ടിയ ഡയറിയും കയ്യിൽ പിടിച്ച് ഒരു കുറ്റാന്വേഷകയെ പോലെ അവൾ അത് വായിക്കുകയായിരുന്നു. 

ആരാണീ ആതിര? എനിക്കിപ്പോ അറിയണം.കോഴിക്കുഞ്ഞിനെ കണ്ട പരുന്തിനെ പ്പോലെ ചോദ്യങ്ങളുമായി എനിക്ക് ചുറ്റുമവൾ വട്ടം കറങ്ങി.  

ഒരു നിമിഷം..എന്റെ കണ്ണുകൾ പിടച്ചു.ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്ന് പോയ്‌ ഞാൻ.

ഞാൻ മറവിയുടെ പുസ്തക താളുകൾ പതുക്കെ മറിച്ചു.അതാ ആ താളുകൾക്കിടയിൽ പഴയൊരു മൌനാനുരാഗത്തിന്ടെ നിറം മങ്ങിയ മയിൽ പീലി.എന്റെ മനസ്സ് പിറകോട്ട് പാഞ്ഞു.

പതിനഞ്ച് വർഷം പിറകിലേക്ക്...

അന്നെനിക്ക് മധുരപ്പതിനെഴ്.പത്താം ക്ലാസ് കഴിഞ്ഞ് ചെറിയൊരു പൊടി മീശയും..അനുസരണയില്ലാതെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയും..കൂണിടി വെട്ടി മുളച്ച കൂണ്‍ പോലെ,അവിടവിടെയായി മുളച്ചു നിൽക്കുന്ന താടി രോമങ്ങളും  എന്തിനാടാ മോനേ നിനക്ക് x -ray എന്ന് ഡോക്റ്ററെ കൊണ്ട് ചോദിപ്പിക്കുന്ന വിധത്തിലുള്ള കിടിലൻ ബോഡിയുമായി  കൗമാരം വിട്ട് യുവത്വത്തിൻറെ പുരയിലേക്ക്‌ കടക്കാൻ തുടങ്ങുന്ന കാലം.

ഇന്നത്തെ പോലെ തന്നെയായിരുന്നു ഞാൻ അന്നും.എക്സ്ട്രാ ഡീസന്റ്. ....മിതഭാഷി...ആരോടും അതിര് വിട്ട അടുപ്പവും ഇല്ല .വിദ്വേഷവും ഇല്ല.ഇടക്കൊക്കെ ചില്ലറ ഊടായ്പ്പുകൾ കാണിക്കുമെന്നു മാത്രം.

അത് പക്ഷെ ഉണർന്നിരിക്കുമ്പോൾ മാത്രം.

അന്നൊരു തിങ്കളാഴ്ച ദിവസം...
ചാറ്റൽ മഴ നിന്നെ പനി പിടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ പെയ്തു കൊണ്ടിരുന്ന ഒരു തണുത്ത ജൂണ്‍ മാസ പുലരി. 

"എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ "എന്നും പാടി ബസിറങ്ങി കോളെജിലേക്ക് നടക്കുകയായിരുന്നു.പാട്ട് കേട്ട് അത് പ്രാർത്ഥനയായി ദൈവം തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നതറിയില്ല ,മഴയിൽ നിന്നും രക്ഷപ്പെടാനായി ഒരു പെണ്‍കുട്ടി എന്റെ കുടയിലേക്ക് ഓടിക്കയറി. വെളുത്തു മെലിഞ്ഞു.... മാന്മിഴികളുള്ള    പൊക്കം കുറഞ്ഞ ഒരു സുന്ദരി.
മഴ അനുഗ്രഹമാകുന്ന നിമിഷങ്ങളിൽ ഒന്ന്...
എന്റെ കണ്ണുകൾ ഞാനറിയാതെ വീണ്ടും അവളിലേക്ക്.
അവളൽപ്പം നനഞ്ഞിരുന്നു.മുഖത്ത് വീണ് കിടന്ന മുടി അവൾ ഭംഗിയായി ഒതുക്കി വെച്ചു.കണ്‍പീലികളിൽ തങ്ങി നിന്ന മഴത്തുള്ളികൾ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു 

സിനിമയിലായിരുന്നെങ്കിൽ നായകനും നായികയും അമേരിക്കയിൽ പോയി ഡാൻസും കളിച്ചു നാട്ടിൽ തിരിച്ചു വന്ന് കല്യാണം കഴിക്കുന്ന BGM തുടങ്ങേണ്ട നിമിഷം.

എളിമ..വിനയം..ഭവ്യം ..മുതലായ അദൃശ്യഭാവങ്ങളെ ആവാഹിച്ച്  സ്വന്തം പൂമുഖത്ത്  കുടിയിരുത്തി..വിനയ കുനയനായി ഞാൻ ചോദിച്ചു.
" എന്താ പേര്? "
ആതിര. 
ജൂനിയർ ബാച്ചിലെ പെണ്‍കുട്ടിയാണ് ആതിര.അതികം ആരോടും സംസാരിക്കാത്ത പ്രകൃത മായിരുന്നു അവളുടേത്‌.അനിയത്തി പ്രാവ് കണ്ട നാൾ മുതൽ ഞാൻ മനസ്സില് ആലോചിച്ചതാണ് മിനിയെ പോലെ എനിക്കും ഒരു പെണ്ണ്.അത് എന്ത് കൊണ്ട് ഇവൾ ആയിക്കൂടാ?
പ്രതീക്ഷ എന്റെ മുഖത്തേക്ക് ടോർച്ച ടിച്ചു.

കണ്ട ഉടനെ പോയി  "I FALLEN IN LOVE WITH YOU " എന്ന് പറയാൻ ഞാൻ ഗൗതം മേനോന്റെ പടത്തിലെ നായകനോന്നും അല്ലാലോ.അത് കൊണ്ട് തന്ത്രപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. 

അവളുടെ ഇഷ്ട്ടങ്ങൾ അവളറിയാതെ ഞാൻ മനസ്സിലാക്കി.കവിതകളോട് ചങ്ങാത്തം കൂടിയിരുന്ന അവൾ നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു.

അന്നുമുതൽ ചുറ്റുപാടിൽ കാണുന്ന ഓരോന്നിനും ഞങ്ങൾ ഓരോ കഥകൾ ചമച്ചു കൊണ്ടിരുന്നു.അതിൽ ചിരിയും കരച്ചിലും..നിരാശയും..പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു.പ്രാക്ടിക്കൽ ക്ലാസ്സിലെ സ്റ്റോപ്പ്‌വാച്ചും...ക്യാമ്പസിലെ ഏകാകിയായ കിണറും...ജാടക്കാരൻ മാഷും..ബസിലെ യാത്രയും...എല്ലാം ഞങ്ങളുടെ കഥയിലെ നായികാ നായകന്മാരായി.പക്ഷെ ഞാൻ ഒരിക്കലും എന്റെ കഥയും..അവൾ അവളുടെ കഥയും പറഞ്ഞിരുന്നില്ല. .

മൂന്നു മാസം കൊണ്ട് അവളുമായി നല്ലൊരു സൗഹൃദം സ്ഥാപിചെടുക്കുവാൻ കഴിഞ്ഞു.മറ്റാരെക്കാൾ കൂടുതൽ സമയം അവൾ എന്നോടൊപ്പം ചിലവഴിക്കാൻ തുടങ്ങി.

അതോട് കൂടി എനിക്കൊരു കാര്യം മനസ്സിലായി.എനിക്കെന്തോ കുഴപ്പമുണ്ട്.ഇപ്പോൾ കണ്ണടച്ചാൽ അവൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പാടാൻ തുടങ്ങി.ഞാനത് ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.

ഒരിക്കലെങ്കിലും മനസ്സ് തുറക്കണമെന്നുണ്ട് .പക്ഷെ സൗഹൃദത്തിന്റെ ആഴം കൂടുംതോറും ഇഷ്ട്ടം തുറന്നു പറയാനുള്ള ഭയം വർദ്ധിച്ചു കൊണ്ടിരുന്നു.സൗഹൃദം എന്ന ശക്തമായ ബന്ധത്തെ "I LOVE YOU " എന്ന മൂന്നു അക്ഷരം കൊണ്ട് തകര്‍ക്കുവാന്‍ ഞാന്‍ ഭയന്നു.ഇങ്ങിനെയൊരു സ്നേഹവും കരുതിയാണോ നീ സൗഹൃതത്തിനു വന്നതെന്നൊരു ചോദ്യം അവള്‍ ചോദിച്ചാല്‍ എനിക്കൊരുത്തരം നല്‍കുവാന്‍ കഴിയുമായിരുന്നില്ല.

സുദീര്‍ഗമായ സൗഹൃതത്തിനു ശേഷം ഞാന്‍ അവളെ എന്‍റെ ഇഷ്ട്ടം കഥയിലൂടെ അറിയിക്കുവാന്‍ തീരുമാനിച്ചു.അങ്ങിനെ ഞാന്‍ ആദ്യമായി എന്‍റെ മനസ്സ് കഥയാക്കി എഴുതാന്‍ തുടങ്ങി.ചിന്തകള്‍ പേനതുമ്പിലൂടെ പെയ്തൊഴിഞ്ഞപ്പോള്‍ അതിനൊരു വരിയുടെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ആതിരാ..നിന്നെ ഞാന്‍ അറിയാതെ ഒരുപാട് ഇഷ്ട്ടപെട്ടു പോയിരുന്നു."   

ഞാന്‍ എഴുതിയ വരികളിലൂടെ അവളെന്നെ നാളെ തിരിച്ചറിയും.ഇത്തിരി പേടിയുണ്ടെങ്കിലും ഒത്തിരി അവളെ ഇഷ്ട്ടമായത് കൊണ്ട് എവിടെന്നോ കിട്ടിയ ദൈര്യവുമായി ഞാന്‍  കഥയുമായി അവളുടെ അടുത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.

ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ടാണ് പിറ്റേ ദിവസം പുലർന്നത് .ആതിരയും ജിതേഷും  പ്രണയത്തിലാണ്.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.അടുത്ത് നിന്ന സജീവനെ ഞാൻ ഒരു കാര്യവുമില്ലാതെ നുള്ളി നോക്കി.മധുരൊദാത്തമായ വാക്കുകൾ അവന്റെ വായിൽ നിന്നും അനർഗള നിർഗളം പ്രവഹിക്കുകയാണ്.സെൻസർ ചെയ്യാത്ത നല്ല പച്ചതെന്നിന്ത്യൻ തെറികൾ.കിട്ടേണ്ടത് കിട്ടിയപ്പോൾ ഉറപ്പായി ഞാൻ കാണുന്നത് സ്വപ്നമല്ല.

ആളൊഴിഞ്ഞൊരു ബെഞ്ചിലിരുന്നു മൻമോഹൻ സിങ്ങിൻറെ ചെവിയിൽ സോണിയ ഗാന്ധി രഹസ്യം പറയുന്ന പോലെ എന്നെ നോക്കി എന്തൊക്കെയോ പറയുന്ന ജിതേഷും  ആതിരയും.അപ്പോൾ ആയിരം കഷണമായി പൊട്ടിയത് ലഡ്ഡുവായിരുന്നില്ല എന്റെ ഹൃദയമായിരുന്നു.
പണ്ട് ചെമ്മീൻ സിനിമയിൽ കറുത്തമ്മയെ നോക്കി നിന്ന പരീക്കുട്ടിയെ പോലെ ഞാൻ " PAUSE "അടിച്ചു നിന്നു .
എനിക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.
അവനിട്ടൊന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും എന്റെ കായികബലം ശെരിക്കും അറിയാവുന്ന കാരണം ഞാൻ അടങ്ങി.

പിന്നീടുള്ള ദിവസങ്ങള് ലൈഫ് ബോയ്‌ സോപ്പിന്റെ പരസ്യം പോലെയായി.അവൾ എവിടെയുണ്ടോ, അവിടെ അവനും എന്ന അവസ്ഥ.എന്റെ പ്രണയത്തെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.ആരോരുമറിയാതെ ഞാനാ പ്രണയം എന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി.
ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്ന പോലെ ഒരിളം കാറ്റിൻറെ അകമ്പടിയോടെ എല്ലാത്തിനും സാക്ഷിയായി ചാറ്റൽ മഴ അപ്പോളും പെയ്തു കൊണ്ടേയിരുന്നു.

അവസാന ക്ലാസ്സിൽ ഞങ്ങൾ ഒരിക്കൽ കൂടി ഒരുമിച്ചിരുന്നു.അന്ന് പക്ഷെ ഞങ്ങൾ കഥ പറഞ്ഞിരുന്നില്ല.എന്റെ കയ്യിലെ ഡയറി വാങ്ങിയവൾ പറഞ്ഞു
 "ഞാനൊരു കഥ പറയാം.നിനക്കായ് എഴുതാൻ പോകുന്ന അവസാന കഥ.എന്റെ കഥ....എന്റെ മനസ്സ്..അത് ഞാൻ ഈ ഡയറിയിൽ എഴുതാം.അത് പക്ഷെ നീ ഇന്ന് വായിക്കില്ലെന്നു പ്രോമിസ് ചെയ്യണം"
*********

ഞാൻ പറയാൻ മടിച്ചതും അവൾ കേൾക്കാൻ കൊതിച്ചതും ഒന്നായിരുന്നുവോ? അവൾ ഇപ്പോൾ എവിടെയായിരിക്കും?  
എനിക്കറിയാം ഇനിയൊരിക്കലുമാ മുഖം എനിക്ക് കാണാൻ കഴിയില്ലെന്ന്.എങ്കിലും ഞാൻ ആശിച്ചു പോവുകയാണ് ഒന്ന് കണ്ടിരുന്നെങ്കിൽ. അത് പക്ഷെ പറയാതെ പോയ പ്രണയം അവളെ അറിയിക്കാനല്ല.ഒരു പുഞ്ചിരി കൈ മാറാൻ വേണ്ടി മാത്രം.

ഭൂമി ഉരുണ്ടതാണെന്ന് ഞാൻ വായിച്ചു പഠിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ ഒരിക്കൽ കൂടി തമ്മിൽ കാണുമെന്ന് തോനുന്നു.

"അന്ന് തോന്നിയിരുന്ന പ്രണയം എന്നോട് തോന്നിയിട്ടുണ്ടോ? "
പ്രിയതമയുടെ ആ ചോദ്യമാണ് എന്നെ ഓർമകളിൽ നിന്നും ഉണര്ത്തിയത്.
" അതുക്കും മേലെ.."
ശെരിക്കും? 
അല്ലാതെ പിന്നെ? നമ്മൾ MADE FOR EACH OTHER അല്ലെ?
ആണോ?

അതെ..കാന്തവും ഇരുമ്പും പോലെ...
ടൈം ബോംബും ക്ലോക്കും പോലെ...
അമിട്ടും തീപെട്ടിയും പോലെ..
വെടിമരുന്നും തീയും പോലെ..നല്ല കോമ്പിനേഷൻ.
പ്രഭാപൂരിതമായ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി പതുക്കെയൊരു പൊട്ടിച്ചിരിയായി മാറി. 

Tuesday, 25 August 2015 - 32 comments

ആമാശയത്തിന്ടെ ആശ.



വര്‍ഷങ്ങള്‍ക്കു മുന്‍പ്...
അതായത് മടിയില്‍ ഒതുങ്ങുന്നതും അല്ലാത്തതുമായ കമ്പ്യൂട്ടറുകളും..കയ്യില്‍ ഒതുങ്ങുന്നതും അല്ലാത്തതുമായ മൊബൈലുകളും ജനപ്രിയമാകുന്നതിന് മുന്‍പുള്ള പണ്ട്..

കൃത്യമായി പറഞ്ഞാല്‍ ഉന്നീസ് സൌ...അല്ലെങ്കില്‍ വേണ്ട  തല്‍ക്കാലം നമുക്ക് 2002 എന്ന് പറയാം.

അംബാനിയെ പോലെയാവുക എന്നാ ചെറിയ മോഹമോടെ, പണി കിട്ടുമോ എന്ന് അന്വേഷിച്ചു ബോംബയില്‍ അലഞ്ഞു നടക്കുന്ന സമയം. I Mean ജോലി.

ചൂട് അതിന്റെ മൂര്‍ധന്യ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.വെള്ളപ്പൊക്ക ബാധിതര്‍ കൊണ്ട് വരുന്ന പോലെ തന്ടെ റെസ്യൂം കൊണ്ട് എല്ലാ കമ്പനികളിലും കയറി ഇറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല.

എല്ലാവര്ക്കും വേണ്ടതും എനിക്ക് ഇല്ലാത്തതും അതൊന്നു മാത്രമായിരുന്നു.

" എക്സ്പീരിയന്‍സ് "

അംബാനിയുടെ അകൌണ്ടില്‍ പൂജ്യങ്ങള്‍ കൂടി കൊണ്ട് വരികയും എന്റെ അകൌണ്ടില്‍ പൂജ്യങ്ങള്‍ കുറഞ്ഞു അകൌണ്ട് കട്ട് ആവുമെന്ന അവസ്ഥയിലും ആയിരിക്കുന്നു.

താമസവും ജോലി തെണ്ടലും ചാമക്കാല വിനീതിന്ടെ കൂടെയായിരുന്നു.അവനെ കുറിച്ചു നിങ്ങളോട് എപ്പോളെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് വലിയൊരു അപരാധം ആകും.

എന്റെ ഏറ്റവും അടുത്ത വളരെ ചുരുക്കം കൂട്ടുകാരില്‍ ഒരാളാണ് വിനീത്.അവനും എനിക്കും ഒരേ പ്രായം.ഒരുമിച്ചു ജനിച്ചു..ഒരുമിച്ച് വളര്‍ന്നു..ഒരുമിച്ച് സ്കൂളില്‍ ചേര്‍ന്നു.

അവന്‍ ചമാക്കാലയിലും..ഞാന്‍ പെരിഞ്ഞനത്തും..

സ്വതവേ ശാന്ത ശീലനും..കഠിന അദ്ധ്വാനിയും ...മിത ഭാഷിയും ആയിരുന്നു വിനീത്. ആദ്യത്തേത് ഉറങ്ങുമ്പോളും ...രണ്ടാമത്തേത് ഭക്ഷണം കഴിക്കുമ്പോളും ...പിന്നത്തേത് ഒറ്റക്കിരിക്കുമ്പോളും ആണെന്ന് മാത്രം. ചുരുക്കത്തില്‍ ഇത്തിരി സ്ലോ..നിര്‍ദോഷി ..അന്നൊന്നും സിക്സ് പാക്കും 8 പാക്കും ഇല്ലാത്തത് കൊണ്ട് ആകെയുള്ള ഒരു പാക്‌ വയറെ അവനും ഉണ്ടായിരുന്നുള്ളൂ..

അന്ന് പൊതുവേ ചൂട് കൂടിയ ഒരു ദിവസമായിരുന്നു.പണി അന്വേഷിച്ചു നടന്നു തളര്‍ന്നു തിരികെ എത്തിയപ്പോളാണ് ഭോജിക്കാന്‍ ഒന്നുമില്ല എന്ന സത്യം ഓര്‍മ വന്നത്.സ്ഥിരമായി കഴിക്കാറുള്ള മലയാളി ചേട്ടന്ടെ കടയിലേക്ക് ചെന്നപ്പോള്‍,അവാര്‍ഡ് പടത്തിന്ടെ സെക്കന്റ്‌ ഷോ കാണാന്‍ കയറിയവരെ പോലെ ഒറ്റക്കും തെറ്റക്കും അങ്ങിങ്ങായി രണ്ടു മൂന്നു പഴം പൊരി മാത്രം.

അങ്ങിനെ വിശന്നു വിഷണ്ണനായി ഇരികുമ്പോളാണ് വായ്‌ നിറയെ ചിരിയുമായി മഞ്ഞ ഷര്‍ട്ട്‌ ഇട്ട വിനീത് പ്രത്യക്ഷപെട്ടത്.

ചിക്കന്‍ ബിരിയാണി...ഷാഹി പനീര്‍...ദാല്‍ മക്കനി...ആലു കുല്‍ച്ച

" ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് തോനുന്നു? "

പതിവില്ലാതെ രാവിലെ തേച്ച പല്ലിന്ടെ  വെണ്മ കാട്ടി നല്ല ഗംഭീര ശബ്ദത്തില്‍ ചോദിച്ചു.

" നിനക്കിട്ടൊരു ചവിട്ടു തരാന്‍ തോനുന്നു.വിശപ്പാണെങ്കില്‍ മെഡുല ഒബ്ലാംഗേറ്റ വരെ എത്തിയിരിക്കുന്നു.അപ്പോളാ അവന്ടെ ഒരു ഭക്ഷണ വിവരണം"

അളിയാ... ദേഷ്യപ്പെടാന്‍ പറഞ്ഞതല്ല.ഇതെല്ലം കഴിക്കാനുള്ള വകുപ്പുണ്ട്.അടുത്തൊരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണം നടക്കുന്നുണ്ട്.ബോംബയിലെ രാജാക്കന്മാര്‍ ആണെന്ന് തോനുന്നു.കുതിരയോക്കെയുണ്ട്.ഇന്നത്തെ ഫുഡ്‌ അവിടെ നിന്നാക്കിയാലോ?

ചോദ്യം കേട്ടതും കോഴിക്കറിയുമായുള്ള മല്‍പ്പിടുത്തം പല തവണ മനസ്സില്‍ കണ്ടു കഴിഞ്ഞിരുന്നു.

കാര്യം വിശപ്പ്‌ ഉണ്ടെങ്കിലും, ഒരിക്കല്‍ കൂടി ചോദിച്ചാല്‍ "YES" പറയാം എന്ന് കരുതി ഞാന്‍ പറഞ്ഞു

" ഓ...വേണ്ടളിയാ..."

എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് അവന്‍ ചോദ്യം നിര്‍ത്തി പോവാന്‍ റെഡി ആയി.സദ്യയുടെ കാര്യത്തില്‍ വിനീത് ഒരു സോഷ്യലിസ്റ്റ്‌ ആണ്.പാവപ്പെട്ടവന്‍....പണക്കാരന്‍..എന്ന വേര്‍തിരിവോന്നും ഇല്ല. വീട്ടില്‍ ക്ഷണിച്ചോ..ഇല്ലയോ എന്ന് പോലും നോക്കാതെ എല്ലാ കല്യാണത്തിനും പോകും.

തിങ്കി കൊണ്ടിരുന്നാല്‍ അകത്തേക് ഒന്നും പോകില്ലെന്നറിഞ്ഞതും, തല്‍ക്കാലം അഭിമാന്‍ പണയം വെക്കാന്‍ തീരുമാനിച്ചു.

" നോര്‍ത്ത് ഇന്ത്യന്‍ കല്യാണം എന്തായാലും ഒന്ന് കണ്ടിട്ട് വരാം.ഞാനും വരുന്നു "

" ആവശ്യം സൃഷ്ട്ടിയുടെ മാതാവാണ്  "
അനിഷേധ്യമായ വലിയൊരു സത്യമാണെന്ന് മനസ്സിലാക്കി, അന്നം തന്നെ ഉന്നം എന്ന ഒറ്റ ലക്‌ഷ്യം വെച്ച് ഞാനും അവന്റെ കൂടെ നടന്നു.

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍....

അവിടെയെത്തിയതും,ഞാന്‍ എന്റെ സ്ഥിരം സ്വഭാവമായ ചുറ്റുവട്ട നിരീക്ഷണം തുടങ്ങി. കാണുന്നവര്‍ക്ക് വായ്നോട്ടം പോലെ തോന്നുമെങ്കിലും സത്യത്തില്‍ അതല്ല എന്ന് എനിക്ക് മാത്രേ അറിയൂ    
  ( സത്യായിട്ടും )

കൊട്ടാരം പോലെ അലങ്കരിച്ച പന്തല്‍...
വരന്‍ കുതിരപ്പുറത്ത് വന്നിറങ്ങുന്നു.
ദര്‍ബാര്‍ ഹാള്‍ പോലെ അലങ്കരിച്ച രാജകീയ സിംഹാസനത്തില്‍ ,സാരി തലപ്പാല്‍ മുഖം മറച്ചു ...മൈലാഞ്ചിയിട്ട്...അല്‍പ്പം നാണത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്ന വധു.
കാതടിപ്പിക്കുന്ന DJ മ്യൂസിക്‌..
എണ്ണിയാല്‍ തീരാത്ത നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികള്‍ പാട്ടിനനുസരിച്ച് നൃത്തം വെക്കുന്നു, വിശപ്പിനിടയിലും വെത്യസ്തമായാവ ഞാന്‍ കണ്ണ് കൊണ്ട് ബുക്ക്‌ ചെയ്തു.
അവര്‍ക്ക് കമ്പനി കൊടുത്ത് കൊണ്ട് ,എടുത്താല്‍ പൊന്താത്ത വയറിനു മുകളില്‍ കോട്ടിട്ടോരാള്‍ ..തേങ്ങ പിരിക്കുന്ന പോലെ രണ്ടു കൈപത്തിയും ആകാശത്തേക് കറക്കി ബല്ലേ..ബല്ലേ..കളിക്കുന്നു

വിഷുവിനു കത്തിച്ചിട്ട തലച്ചക്രം പോലെ ഓടി നടക്കുന്ന കുട്ടികള്‍.
അവര്‍ക്കിടയില്‍ പടവലങ്ങക്ക് ഗ്രഹണി പിടിച്ച പോലെയുള്ള വിനീതും, സൊമാലിയയുടെ ഫോട്ടോ കോപ്പി പോലെ ഞാനും...

പ്രശ്നമാകുമോ? ഇറങ്ങി ഓടിയാലോ? മനസ്സ് ഒരു സജ്ജഷന്‍ വെച്ചു. പക്ഷെ ആമാശയം സമ്മതിക്കുന്നില്ല.ആലു ഫ്രൈ...ഗോല്‍ഗപ്പാ.. പാവ് ബജി...എണ്ണിയാല്‍ തീരാത്ത ലഘു വിഭവങ്ങള്‍ മാടി മാടി വിളിക്കുന്നു.

വിശാലമായ ഹാളില്‍ ടാബിളിനു മുന്നില്‍ കണ്ണും തള്ളിയുള്ള ഇരിപ്പ് തുടര്‍ന്നു.ടാബില്‍ നിറയുന്നു.എന്ത് വേണം?...ഏതു വേണം?....എവിടുന്നു തുടങ്ങണം?....ആകെ കണ്ഫ്യൂഷന്‍.

സൂപ്പിലും ജ്യൂസിലും തുടക്കം.പിന്നെ പിന്നെ ഒരു അങ്കം വെട്ടായിരുന്നു.സുനാമി ക്യാമ്പിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ ഇതിലും നല്ല ടേബിള്‍ മേനേഴ്സ്  കാണിക്കുമായിരുന്നു.എന്നിട്ടും അവസാനം എനിക്ക് മിച്ചം വെക്കേണ്ടി വന്നു.പിന്നെ ഐസ് ക്രീമോടെ കലാശകൊട്ട്.

അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം...
എന്തൊക്കെയോ അടിമറിയുന്നുണ്ടോ?
എന്തോ തിളച്ച് മറിയുന്നത് പോലെ..അസ്വസ്ഥതകള്‍....
സര്‍വാംഗം തളരുന്നു..

കോഴിയും ആലുവും വയറ്റില്‍ കിടന്നു ഗുസ്തി കൂടുകയാണ്..
മെസ്സിലെ " ഭക്ഷണം" എന്ന പേരില്‍ കഴിക്കുന്ന പാഷാണം കഴിച്ചു ശീലിച്ച ഞങ്ങളുടെ വയര്‍ പുതിയ ഭക്ഷണം കണ്ടു അന്തം വിട്ടു പോയതിന്റെ പരിണിത ഫലം ആയിരിക്കുമോ?

ഞാന്‍ മുന്നോട്ടുള്ള ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് റിവേര്‍സ് ഗിയറില്‍ ആലോചിക്കാന്‍ തുടങ്ങി.

വാട്ട്‌ എവര്‍ ദി റീസണ്‍ വാസ് ഏന്‍ഡ് റിസള്‍ട്ട് എന്നത് ബോംബയിലെ രാജാവിന് വിനീതിന്റെ വക "വാള്‍" സമര്‍പ്പണം ആയിരുന്നു.

ആകെയൊരു നിശ്ചലാവസ്ഥ..എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങളിലേക്ക് സൂം ചെയ്തു.സിറ്റുവേഷന്‍ വളരെ ക്രിറ്റിക്കല്‍ ആണ്.സോ...നത്തിംഗ് ടു തിങ്ക്‌...
എസ്കേപ്......

"എന്ത് പറ്റി അളിയാ..?"
"ബീപ്"  ( സിനിമയില്‍ ഓക്കേ സെന്‍സര്‍ ചെയ്യില്ലേ? അത് തന്നെ )

ശര്‍ദ്ധിച്ചു ...ശര്‍ദ്ധിച്ചു ...ഊപ്പാട് ഇളകിയപ്പോള്‍ വിനീത് മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു. " ദൈവമേ...ഇവിടന്നു ഫുഡ്‌ അടിച്ച എല്ലാവര്ക്കും ഈ ഗതി വരുത്തനമേ...അറ്റ്‌ ലീസ്റ്റ് എന്റെ കൂടെ വന്നവനെങ്കിലും..."

ഓട്ടോമാറ്റിക്  ആയി തുറന്നു പോയ വായ അടക്കാന്‍ പോലും മറന്നു ഞാന്‍ അല്‍പ്പ നേരം അങ്ങിനെ തന്നെയിരുന്നുപോയി..
********************

സംഭവം നടന്നിട്ട് വര്ഷം പതിനാലു കഴിഞ്ഞു.രണ്ടു പേര്‍ക്കും ദുഫായില്‍ ജോലി ശെരിയായി .ഇപ്പോ ഭയങ്കര പുരോഗതിയാണ്.വച്ചടി വച്ചടി കയറ്റം.
പക്ഷെ അത് കടം വാങ്ങുന്നതിലും...ലോണ്‍ എടുക്കുന്നതിലും ആണെന്ന് മാത്രം.

ഇതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍....
എത്രയെത്ര കല്യാണങ്ങള്‍...
എന്റെ കല്യാണം കഴിഞ്ഞു...
അവന്റെയും...
പക്ഷെ ഇന്ന് വരെ ങേ..ഹേ...ഒരു നോര്‍ത്ത് ഇന്ത്യന്‍ കല്യാണത്തിനും ഞങ്ങള്‍ പോയിട്ടില്ല.

നാളെ ഞങ്ങളുടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തിനെ ബാച്ചിലര്‍ പാര്‍ട്ടിയാണ്.വിനീതും വരുന്നുണ്ട്..എന്താവുമോ ആവോ....