Friday 2 December 2016 - 30 comments

സജീവന്റെ പ്രണയാന്വേഷണ പരീക്ഷകൾ


സജീവൻ ഓടുകയാണ്. അതി വേഗത്തിൽ. ശ്വാസം നിലച്ചു പോകുമെന്ന് തോന്നുന്നുണ്ട്. എവിടെയെങ്കിലുമൊന്ന് ഇരിക്കണം.. ഒന്നണക്കണം ,, നെഞ്ച് ശ്വാസം കിട്ടാതെ പിടക്കുന്നു. എന്നാൽ അവനതിന് കഴിയുമായിരുന്നില്ല.

ഓട്ടം തുടരുകയാണ്. കൂടെയുണ്ടായിരുന്നവരെവിടെ?  കുറച്ചു മുൻപ് വരെ അവർ പിന്നിലുണ്ടായിരുന്നു.  ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ വളവു തിരിഞ്ഞവർ ഓടി വരുന്നത് വലതു കണ്ണിലൂടെ കണ്ടു. അവസാനത്തെ തുള്ളി ഊർജ്ജവും സംഭരിച്ചു സജീവൻ ഓട്ടം തുടർന്നു.

സംഗതി ഫ്‌ളാഷ് ബേക്കാ. ഫ്‌ളാഷ് ബാക് എന്ന് പറയുമ്പോ ബ്ലാക്ക് ആൻഡ് വൈറ്റ് വേണ്ടാട്ടാ.. സംഗതി കളറാണ് .

സംഭവം നടക്കുന്നത് തൊണ്ണൂറുകളിലെ ഒരു മഴക്കാലത്താണ്.

മൂക്കിന് താഴെ പൊടിമീശ വന്നു തുടങ്ങിയ കാലം. ഒത്തിരി ഇഷ്‌ട്ടപെട്ട ജീവിതമായിരുന്നു അന്നത്തെ നാളുകൾ. കൂട്ടുകാർ.. എന്തിനും കൂടെ നിൽക്കുന്നവർ .. കരയുമ്പോൾ കൂടെ കരയാനും, ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കരായ കൂട്ടുകാരും ഉണ്ടായിരുന്ന കാലം. ജീവിതത്തിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളും ദിവസങ്ങളും അന്നായിരുന്നു.

ഞങ്ങൾ മൂന്നു പേരാണ് എപ്പോളും ഒരുമിച്ച് നടന്നിരുന്നത്. ഞാൻ..സജീവൻ..വിനീത്. ഇവരായിരുന്നു ആ മൂവർ സംഘം.

ശാലിനി..
ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ പ്രിയ കൂട്ടുകാരിയായിരുന്നു. അവൾ ഒരു സുന്ദരിയായിരുന്നു. ഓമനത്തം നിറഞ്ഞ മുഖം. സംസാരിക്കുമ്പോൾ മുഖത്തെ പ്രസന്ന ഭാവം. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ. പേരിനൊരു പൊട്ടും, ആർക്കോ വേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സ് ഒന്നുമില്ലാത്ത ഒരു ശാലീന സുന്ദരി. എപ്പോളും രണ്ടു തോഴിമാരുമായി നടന്നിരുന്ന ഒരു നാടൻ ഐശ്വര്യാ റായ്.

തനിക്കു പേരിട്ട അച്ഛനോടുള്ള എന്തെങ്കിലും വൈരാഗ്യം കാരണമാണോ എന്നറിയില്ല, ആ പേരിനോട് യാതൊരു തരത്തിലുമുള്ള നീതിയും കാണിക്കാത്ത വിധത്തിലായിരുന്നു ശാലിനിയുടെ ചില സമയത്തുള്ള പെരുമാറ്റം.

 അവൾക്കറിയുമോ എന്നറിയില്ല, കഴിഞ്ഞ നാല് വർഷമായി സജീവൻ അവളെ അഗാധമായി പ്രണയിക്കുകയായിരുന്നു. ക്ലാസ്സിലേക് പോകുന്ന വഴിയിലും, വീട്ടിലേക്കു പോകുന്ന വഴിയിലുമെല്ലാം അവനുണ്ടായിരുന്നു എന്നും. മീൻ വണ്ടിയുടെ പിന്നാലെ നടക്കുന്ന പൂച്ചയെപ്പോലെ..

അന്നൊരു തിങ്കളാഴ്ച ദിവസം....
മഴ മാറി, മാനം തെളിഞ്ഞിട്ടുണ്ട്. രണ്ടു ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും കൂടുതൽ തിളക്കമുണ്ട് സൂര്യ രാജാവിന്. സജീവൻ പതിവ് പോലെ അവളുടെ വരവും കാത്തു നിൽക്കുകയായിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ടു അവ ൾ എത്തി. വെള്ളയും നീലയും യൂണിഫോം ഇട്ടു പതുക്കെ പതുക്കെ കയറി വരുന്നുണ്ട്. ചുരുണ്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നു കളിക്കുന്നു. തോളത്ത് കറുത്ത നിറത്തിൽ ഒരു ബാഗുണ്ട്. ഭാരം കൊണ്ടാണെന്നു തോനുന്നു, ഇടയ്ക്കിടെ വലതു കയ്യിൽ നിന്നിടത്തോട്ടും, പിന്നെ മറിച്ചും മാറ്റുന്നുണ്ട്.
ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ കടന്നു പോയി.

" പ്രണയ മധുര തേൻ തുളുമ്പുന്ന സൂര്യകാന്തി പൂക്കളായ കണ്ണുകൾ "
ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ, സജീവനത് നേരിൽ കണ്ടു. ആശകൾക്കും ആഗ്രഹങ്ങൾക്കും ചിറകു മുളച്ചു. പ്രണയം അറിയിക്കാൻ പറ്റിയ സമയമിതാണെന്നു ഞങ്ങളുമവനെ ഉപദേശിച്ചു.

ഒരു നിമിഷത്തെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടവൻ പറഞ്ഞു 
" എന്റെ വിശുദ്ധ പ്രണയം ഒളിപ്പിച്ചു വെക്കാനുള്ളതല്ല. ഗളരി പരമ്പര ദൈവങ്ങളാണേ, ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.

" റോസാപ്പൂവെന്നു വെച്ചാൽ അവള്‍ക്ക്ജീ വനാണ്. പ്രേം നസീറിന്റെ ചിരിയും ഫിറ്റ് ചെയ്തു, ഒരു റോസാപ്പൂവും കയ്യിൽ പിടിച്ചു, അവളോട് നീ കാര്യം പറയൂ."

ദൈര്യം പകർന്നു കൊണ്ട് വിനീതും അടുത്തെത്തി. സുബൈരിക്കയുടെ തോട്ടത്തിൽ നിന്നും റോസ് സംഘടിപ്പിക്കുന്ന കാര്യം വിനീത് ഏറ്റു.

എന്തിനും ഏതിനും ദൈര്യം വിനീതിന്റെ നാവിൻ തുമ്പത്താണ്. ആകാശം ഇടിഞ്ഞു വീണാലും, തട്ട് കേടു പറ്റാതെ നിൽക്കാനുള്ള സൊലൂഷനൊക്കെ അവന്റെ കൈവശം എപ്പോളും ഉണ്ടായിരുന്നു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

പൂന്തോട്ടവും, ചുറ്റും മതിലുമുള്ളൊരു വീടായിരുന്നു അത്. അതി മനോഹരമായ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ  റോസാപ്പൂക്കളും, നാല്പതോളം ഓർക്കിഡുകളും , ജമന്തിയും മന്ദാരവും ഒക്കെ നിറഞ്ഞു സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. ' പൂക്കൾ പറിക്കരുത്  ' എന്നൊരു ബോർഡും സ്ഥാപിച്ചിരുന്നു.

ഞാൻ ചുറ്റും കണ്ണോടിച്ചു. സിറ്റ് ഔട്ടിൽ ആരെയും കാണുന്നില്ല. കണ്ണ് ചിമ്മുന്ന നിമിഷം. പിന്നിലാരോ പാഞ്ഞടുക്കുന്നത് പോലൊരു തോന്നൽ. പിന്തിരിഞ്ഞു നോക്കിയ ഞങ്ങൾ കുടുങ്ങിപ്പോയി.

തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്.
"ഗ്രർ.." എന്ന് ശുനാകൻ മുരളുന്ന ശബ്ദം.

തൊട്ടരികെ..കരുത്തനും, ഭീമാകാരനുമായ ഒരു ശുനക പുത്രൻ. കണ്ടാൽ കേമൻ. ഏതോ വിദേശ പിതാവിനുണ്ടായ സന്തതി. ചെമ്പു ചാര നിറത്തിലുള്ള സമൃദ്ധമായ രോമം. കുറുക്കന്റെത് പോലുള്ള മോന്തായം. കണ്ടാൽ ശൗര്യമൊക്കെ തോന്നും. പട്ടിയെ കണ്ടതും, എന്റെ മനസ്സിൽ പാറമേക്കാവ് വെടിക്കെട്ടിനു തീ കൊളുത്തിയ പോലെ വെടി ക്കെട്ടു തുടങ്ങി.

ഭയം എന്ന വികാരം ഇതായിരിക്കുമോ.?

" പട്ടി കടി കൊണ്ടവൻ. പുച്ഛത്തോടെയുള്ള ശാലിനിയുടെ നോട്ടം. പൊക്കിളിനു ചുറ്റും കുത്തേണ്ട 16 ഇഞ്ചക്ഷനും ഒരു മിന്നൽ പിണർ പോലെ മനസ്സിലൂടെ കടന്നു പോയി. ദൈവമേ...ഇന്ന് ആരെയാണ് കണി കണ്ടത്?.
ഞാൻ നായയുടെ നേരെ തിരിഞ്ഞു.
" പോടാ..പട്ടീ..എന്ന് പറഞ്ഞു. വളരെ ഉറക്കെ. മലയാളം മനസ്സിലാവാത്ത കാരണമായിരിക്കും, അതങ്ങിനെ പോകാൻ കൂട്ടാക്കുന്നില്ല.

സജീവനും വിനീതും നായയെ ദയനീയമായി നോക്കി കൊണ്ട് തൊഴുതു നിൽക്കുകയാണ്. ആ അപൂർവ്വ രംഗം, യുവജനോത്സവ വേദികളിലെ ടാബ്ലോ മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു.പട്ടിയുടെ നോട്ടം കണ്ടിട്ടൊരു പന്തികേട്. ഞങ്ങളുടെ നാല് കണ്ണുകൾ ഉടക്കി നിന്നു.
" യാരത്...യാരത്...? ഏതുക്കാകെ വന്നെൻ...?  "
എന്ന് നാഗവല്ലി സ്റ്റൈലിൽ " ബൗ..ബൗ.." എന്നൊരു ഗർജ്ജനം. പട്ടിയുടെ നോട്ടങ്ങൾക്കും ഇത്രയധികം അർത്ഥമുണ്ടെന്നു അപ്പോളാണ് മനസ്സിലായത്.

കല്ലെടുക്കാൻ കുനിഞ്ഞാൽ EYE CONTACT നഷ്ടപ്പെടും. ഞാൻ ശക്തമായി മുരളാനും പുസ്തകമെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.

ടിക്.... ടിക്.. സെക്കന്റുകൾ കൊഴിയുന്നു. ഉദ്യോഗജനഗമായ നിമിഷങ്ങൾ. എല്ലാ മുഖങ്ങളിലും ആശങ്കയുടെ നിഴലാട്ടം. മൂക്കിൻ തുമ്പത്ത് ഉരുണ്ടു കൂടിയ വിയർപ്പു തുള്ളി താഴേക്ക് ചാടാൻ അനുവാദം കാത്ത് നിന്നു. എന്റെ കാലു രണ്ടും അനുസരണയില്ലാത്ത പോലെയാണ് പേടി കൊണ്ട് വിറക്കുന്നത്.

പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാനും അറിയാതെ തന്നെ ഓട്ട ത്തിനു ട്രാക്കിൽ വിസിൽ കേൾക്കാൻ നിൽക്കുന്ന പോസിലായി.
പട്ടിക്കുണ്ടോ നിയമവും കോടതിയും. അന്യനോരാൾക്ക് ഒരു ഉണക്കച്ചുള്ളിയെടുക്കാൻ പോലും അനുവാദം നൽകാത്ത..തന്റെ പേരിനു ദോഷം വരുന്നതൊന്നും വച്ച് പുലർത്താത്ത ടൈഗർ മടിച്ചു നിന്നില്ല. ഒറ്റ ചാട്ടം. അവന്റെ ഒരു ലോങ്ങ് ജമ്പിനു കടി കിട്ടിയത് വിനീതിന്റെ മുണ്ടിന്റെ തുമ്പത്ത്. മുണ്ടു അതിന്റെ വഴിക്ക് പോയി.കടിക്കുന്ന പട്ടിയുടെ മുന്നിലുണ്ടോ നാണംസ്‌ & മാനംസ് ?

കൂടുതൽ ചിന്തിക്കാൻ നേരമില്ല.

 തോമസുട്ടിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഓടി. പിറകെ വിനീതും. പണ്ട് ആർക്കിമിഡീസ് ഓടിയ അതെ പാറ്റേണിൽ . ഒരു ചെറിയ വെത്യാസമെന്തെന്നു വെച്ചാൽ, ആർക്കിമിഡീസ് " യുറേക്കാ..യുറേക്കാ.." എന്നും, വിനീത് വിളിച്ചത്  " സുബൈറിക്കാ..സുബൈറിക്കാ ..." അത്ര മാത്രം. അത് വരെ റിലീസ് ആയ എല്ലാ തെറികളും വിളിച്ചു സജീവനും..ഹച്ചിലെ പരസ്യം പോലെ ശുനക പുത്രനും തൊട്ടു പിന്നാലെ തന്നെയുണ്ട്.

നായ എന്തോ ഒളിമ്പിക്സ് സ്വർണം നേടാനെന്ന ഭാവേനെ,  പിന്നാലെയുള്ള ഓട്ടം ഒന്ന് കൂടി മെച്ചപ്പെടുത്തി. ചെളി നിറഞ്ഞ പാതകളിൽ തെന്നിയും വീണുമുള്ള ഓട്ടത്തിന്റെ വേഗതയിൽ , ശാലിനിയുടെ അടുത്തെത്തിയത് വളരെ പെട്ടെന്നായിരുന്നു. നേരത്തെ ഞങ്ങളാണ് അവരെ നോക്കി ചിരിച്ചതെങ്കിൽ, ഇപ്പൊ സംഗതി നേരെ തിരിച്ചായി. അവരുടെ ചിരി പരിഹാസം കലർന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

ദൈവ ദൂതനെ പോലെയെത്തിയ സുബൈറിക്ക പട്ടിയെ പേര് വിളിച്ചതും, ശുനക രാജൻ ശാന്തൻ. സൽസ്വഭാവി..ഒന്നുമറിയാത്ത കുഞ്ഞു വാവയായി. കുര രൂപാന്തരപ്പെട്ടു ഒരു ചെറു മോങ്ങലായി മാറുകയും, യാതൊന്നും സംഭവിക്കാത്ത പോലെ ഒരു മൂലയിൽ പോയി കിടന്നു.

ഉദ്യോഗ ജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓർത്തു മനസ്സിനെ പാകപ്പെടുത്തി സജീവൻ മനസ്സിലുറപ്പിച്ചു. എന്ത് തന്നെ വന്നാലും ഇനിയൊരവസരത്തിലേക് മാറ്റി വെക്കുന്ന പരിപാടിയില്ല

ശ്..ശ്..ടോക്..ടോക്.. എന്നൊക്കെ ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു. അവൾ അടുത്ത് വന്നതും, സകല ധൈര്യവും ചോർന്നു പോകുന്നത് പോലെയായി. നാവു നിശ്ചലമാകുന്നു. അവളുടെ ചോദ്യ ഭാവത്തിലുള്ള നോട്ടവും കൂടി കണ്ടതോടെ, " ഈശ്വരാ...മുട്ടിടി വാട്ടർ സപ്ലൈ ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് രണ്ടും കൽപ്പിച്ചവൻ കയ്യിലുള്ള റോസ് അവളുടെ നേരെ നീട്ടി പറഞ്ഞു.
" എനിക്ക് നിന്നോട് ഭയങ്കര പ്രേമമാണ്. 
നിനക്കെന്നെ ഇഷ്ട്ടമെങ്കിൽ ഇത് വാങ്ങൂ.."

പതിവ് ചിരിയിൽ നിന്നും വിഭിന്നമായി സജീവന്റെ കയ്യിലെ റോസാപ്പൂവും നീട്ടിയുള്ള നിൽപ്പ് കണ്ടു ആദ്യമൊന്നു അന്താളിച്ചെങ്കിലും അവളത് വാങ്ങി, പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞു സ്ലോ മോഷനിൽ നടന്നു പോകുന്ന വാണി വിശ്വനാഥിനെ പോലെ അവൾ തിരിഞ്ഞു നടന്നു. 

ആധുനിക സിനിമയിലെ പുഷ്പ വൃഷ്ടിയും ..പാട്ടും നൃത്തവും ഒന്നും അകമ്പടിക്ക് ഉണ്ടായില്ലെന്ന് മാത്രം. കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു. ഇടക്കിടെ അവളും പുറം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളാ പോക്ക് പോയത് അവന്റെ ലതും കൊണ്ടായിരുന്നു. " ഹാർട്ട്"

30 comments:

  1. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സജീവനും ശാലിനിക്കും വേണ്ടി ഞാനീ ഓര്‍മ്മക്കുറിപ്പ്‌ സമര്‍പ്പിക്കുന്നു.

    ReplyDelete
  2. ഞാൻ ചോദിക്കാന്‍ വരികയായിരുന്നു ആ സജീവൻ തന്നെയാണോ ഈ സജീവൻ എന്ന്.... :)

    ReplyDelete
  3. ഹോ ബല്ലാത്ത ജാതി സാദനം. നല്ല രസത്തിൽ വായിച്ചു. നല്ല എഴുത്ത്. ഞാൻ കരുതിയത് ശാലിനി അവസാനം പൂവ് മേടിക്കാണ്ട് പോകും എന്നാണ്. മേടിച്ചത് നന്നായി. ഇല്ലെങ്കിൽ പ്ലിങ്ങിയേനെ.... ഇഷ്ടായിട്ടോ....

    ReplyDelete
  4. രസകരമായി അവതരിപ്പിച്ചു.നർമ്മരസം തുളുമ്പുന്ന ശൈലിപ്രയോഗം!'മുട്ടിടി വാട്ടർ സപ്ലൈ....' ആശംസകൾ

    ReplyDelete
  5. ഹ ഹ.. അവസാനം രണ്ടെണ്ണം പൊട്ടിക്കും എന്നാണു കരുതിയത്.
    നല്ല രസമായി അവതരിപ്പിച്ചു. സജീവനും ശാലിനിക്കും നല്ലൊരു സമ്മാനമായി നൽകാം ഈ എഴുത്ത്.

    ReplyDelete
    Replies
    1. നമ്മൾ കരുത്തുന്നതല്ലാലോ ജീവിതത്തിൽ പലപ്പോളും സംഭവിക്കാറ്

      Delete
  6. ഹ ഹ.. അവസാനം രണ്ടെണ്ണം പൊട്ടിക്കും എന്നാണു കരുതിയത്.
    നല്ല രസമായി അവതരിപ്പിച്ചു. സജീവനും ശാലിനിക്കും നല്ലൊരു സമ്മാനമായി നൽകാം ഈ എഴുത്ത്.

    ReplyDelete
  7. പട്ടിയുടെ നോട്ടം കണ്ടിട്ടൊരു പന്തികേട്. ഞങ്ങളുടെ നാല് കണ്ണുകൾ ഉടക്കി നിന്നു.
    " യാരത്...യാരത്...? ഏതുക്കാകെ വന്നെൻ...?
    എന്ന് നാഗവല്ലി സ്റ്റൈലിൽ " ബൗ..ബൗ.." എന്നൊരു ഗർജ്ജനം. പട്ടിയുടെ നോട്ടങ്ങൾക്കും ഇത്രയധികം അർത്ഥമുണ്ടെന്നു അപ്പോളാണ് മനസ്സിലായത്.
    അത് കലക്കി. കൊള്ളാം വായിക്കാൻ രസമുണ്ട്..ആശംസകൾ


    ReplyDelete
    Replies
    1. പട്ടിയുടെ ഓരോ നോക്കിനും ഓരോരോ അര്ഥങ്ങളുണ്ട്

      Delete
  8. അങ്ങനെ സജീവൻ ശാലിനി ദാമ്പത്യം സന്തുഷ്ടമായി കഴിയുന്നു അല്ലേ... നല്ല എഴുത്ത്. ആശംസകൾ.

    ReplyDelete
    Replies
    1. മരണം വരെ സന്തുഷ്ട്ട ജീവിതം ആത്മാർത്ഥമായി ആശംസിക്കുന്നു ഞാൻ

      Delete
  9. എഴുത്തിനു ആശംസകള്‍. "മീൻ വണ്ടിയുടെ പിന്നാലെ നടക്കുന്ന പൂച്ചയെപ്പോലെ.." ഒരു കാമുകനെയും കാമുകിയും ഇത്തരത്തില്‍ ഉപമിച്ച ആദ്യ എഴുത്തുകാരന്‍ താങ്കളാകും... ഹഹഹ

    ReplyDelete
    Replies
    1. അതെ ആ ഡയലോഗ് എനിക്കും ബോധിച്ചു.

      Delete
    2. എഴുതിയത് ഞാൻ ആണെങ്കിലും ഈ ഉപമയുടെ യഥാർത്ഥ പിതാവ് ഞാനല്ല. സംസാരത്തിനിടയിൽ ഒരു സുഹൃത്തിൽ നിന്നും വീണ് കിട്ടിയ വാക്കിനെ ഞാൻ കടമെടുത്തതാണ്

      Delete
  10. അടിപൊളിയെന്ന് പറഞ്ഞാൽപ്പറ്റില്ല,പറയാൻ വാക്കുകൾ കിട്ടാത്തത്ര അടിപൊളി.കൂട്ടുകാരനും കൂട്ടുകാരിക്കും കൊടുക്കാവുന്ന നല്ല വിവാഹവാർഷികോപഹാരം.

    ഈ ബ്ലോഗന്മാരൊക്കെ ഇങ്ങനെ കോമഡിയെഴുതാൻ തുടങ്ങിയാൽ ബാക്കിയുള്ളവർ വിഷമിച്ചുപോകുമല്ലൊ.!!!

    (കൂട്ടയോട്ടത്തിനുടയിൽ ആരാ മുള്ളിയെന്ന് പറഞ്ഞത്‌?)

    ReplyDelete
    Replies
    1. അടിപൊളിയെന്ന് പറഞ്ഞാൽപ്പറ്റില്ല,പറയാൻ വാക്കുകൾ കിട്ടാത്തത്ര അടിപൊളി.

      ആക്കിയതാണെങ്കിലും എനിക്ക് നന്നായി സുഖിച്ചു.

      Delete
  11. ഹാസ്യാത്മക എഴുത്തിന് അഭിവാദ്യങ്ങൾ...

    ReplyDelete
  12. നന്നായിണ്ട് ട്ടൊ. അവരു കല്യാണം‌ കഴിക്കും ന്ന് ഞാൻ വിചാരിച്ചേയില്ല. എല്ലാർക്കും സ്നേഹം.

    ReplyDelete
    Replies
    1. അതാണ് ജീവിതം. നമ്മൾ പ്രതീക്ഷിക്കാത്തതു സംഭവിക്കും.

      Delete
  13. ലേഖ പ്രകാശ്4 December 2016 at 11:16

    നന്നായിട്ടുണ്ട്. ഹാസ്യത്തിന്‍റെ വേറിട്ട ശൈലി. സരസ ലളിതമായി അവതരിപ്പിച്ചു.ആനുകാലിക പ്രാധാന്യമുളള ശ്വാനന്‍ വില്ലനായ് അവതരിച്ചതും സാധാരണ സംഭാഷണ ശൈലികള്‍ കൊണ്ടു അലങ്കരിലച്ചതും കഥ ആകര്‍ഷകമാക്കീയിട്ടുണ്ട്‌.മടുപ്പില്ലാതെ വായനക്കാരെ രസിപ്പിച്ച് കഥ മുന്നോട്ട് കൊണ്ടു പോയി.ഇനിയും നല്ലെഴുത്തുകള്‍ ഉണ്ടാവട്ടെ.സജീവനും ശാലിനിക്കും എന്‍റേയും ആശംസകള്‍.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.

      Delete
  14. സൂപ്പർ ...
    എന്തെങ്കിലും ആത്മാവിഷ്കാരങ്ങൾ
    കുറിച്ചിടുമ്പോഴാണ് ആയത് ഏറ്റവും
    ഹൃദ്യമായി തീരുക
    അതുകൊണ്ടിത് സ്വന്തം അനുഭവങ്ങളെ സജീവന്റെ പെരടിക്ക് വെച്ച് കെട്ടിയതാണെന്ന്
    ഞാൻ അനുമാനിക്കുന്നു .അതെല്ലേ സത്യം ഭായ് ?

    ReplyDelete
    Replies
    1. അല്ല ഭായ്.
      എന്റെ പ്രണയം ഇങ്ങിനെയല്ല.

      jagathy.jpg

      Delete
  15. അപ്പം സംഭവം കോമ്പ്ലിമെൻറ് ആയി. അല്ലേ. ആ സജീവന് ഇപ്പോഴും നിങ്ങൾ നടത്തിയ ഈ സാഹസികങ്ങളൊക്കെ ഓർമയുണ്ടല്ലോ? അൽപ്പം ബ്ളാക് മെയിലിങ് ഒക്കെയാകാം. വിടണ്ട ഷാഹിദേ

    ReplyDelete
    Replies
    1. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമയുണ്ട് മാഷേ..

      ബ്ലാക്ക്‌ മെയിൽ ഓക്കേ മോശമല്ലേ... ഞാൻ അങ്ങിനെ ചെയ്യാതിരിക്കോ?

      Delete
  16. നര്‍മ്മ രസത്തില്‍ പൊതിഞ്ഞ എഴുത്ത്.

    ReplyDelete
  17. പട്ടി കടിക്കാനോടിച്ചത് അതീവ രസകരമായി എഴുതിയിരിക്കുന്നു. അതിലും രസകരം ഇതെല്ലാം യഥാർത്ഥ ജീവിതത്തില്‍ സംഭവിച്ചതാണല്ലൊ എന്നതാണ്.!!

    ReplyDelete